ആലുവ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയെ അവഹേളിച്ചെന്ന പരാതിയിൽ എസ്.എഫ്.ഐ ചൂണ്ടി ഭാരത് മാതാ ലാ കോളേജ് യൂണിറ്റ് സെക്രട്ടറിയും ആലുവ ഏരിയാ കമ്മിറ്റി അംഗവുമായ അദീൻ നാസറിനെതിരെ എടത്തല പൊലീസ് കേസെടുത്തു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അൽ അമീനിന്റെയും ഗാന്ധിദർശൻ സമിതി ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോർജ് ജോൺ വാലത്തിന്റെയും പരാതിയിലാണ് കേസ്.
കോളേജ് മുറ്റത്തെ ഗാന്ധിപ്രതിമയിൽ കഴിഞ്ഞ 21ന് അദീൻ നാസർ ക്രിസ്‌മസ് ട്രീയിലെ അലങ്കാര വസ്തുക്കൾ ചാർത്തുകയും കറുത്ത കണ്ണട ധരിപ്പിക്കുകയും ചെയ്ത് വീഡിയോ എടുത്തതായി പരാതിയിൽ പറയുന്നു. 'ഗാന്ധിജി എന്തായാലും മരിച്ചതല്ലേ, പിന്നെന്താ" എന്ന് എസ്.എഫ്.ഐ നേതാവ് പറയുന്ന വീഡിയോ 25ന് വൈകിട്ടോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ ശക്തമായ സമരം ആരംഭിക്കുമെന്നും കെ.എസ്.യു നേതാക്കൾ പറഞ്ഞു.
ചുമതലകളിൽ നിന്നു നേരത്തെ നീക്കി: എസ്. എഫ്.ഐ
ഗാന്ധി പ്രതിമയെ അവഹേളിച്ച സംഭവത്തിലെ പ്രതി ആദിൻ നാസറിനെ എസ്.എഫ്.ഐ ചുമതലകളിൽ നിന്നും നേരത്തെ നീക്കം ചെയ്തതാണെന്ന് ആലുവ ഏരിയ കമ്മിറ്റി അറിയിച്ചു.കഴിഞ്ഞ 21നാണ് സംഭവം നടന്നത്. എന്നാൽ ഒരു മാസം മുമ്പേ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും കഴിഞ്ഞ 15ന് ഏരിയാ കമ്മിറ്റി അംഗത്വത്തിൽ നിന്നും ആദിലിനെ ഒഴിവാക്കിയിരുന്നു. എന്നിട്ടും എസ്.എഫ്.ഐ നേതാവ് എന്ന നിലയിൽ അനാവശ്യമായ പ്രചരണം നൽകുകയാണ്. കോളജ് വിദ്യാർത്ഥികളുടെ ഗ്രൂപ്പിൽ വീഡിയോ പ്രചരിച്ച ഉടൻ ഇയാളെ തെറ്റ് ബോദ്ധ്യപ്പെടുത്തുകയും പരസ്യമായി മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു. എസ്.എഫ്.ഐയെ മോശമായി ചിത്രീകരിക്കാനാണ് ഇപ്പോൾ വീഡിയോ പ്രചരിപ്പിക്കുന്നതെന്നുംഅദീൻ നാസറിന്റെ പ്രവൃത്തി ഒരുതരത്തിലും അനുവദിക്കാനാവില്ലെന്നും എസ്.എഫ്.ഐ പ്രസ്താവനയിൽ അറിയിച്ചു.