കൊച്ചി: പാക് ചാരയെന്ന സംശയിക്കുന്ന വനിതയ്ക്ക് കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ കൈമാറിയ കേസിൽ അറസ്റ്റിലായ പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അപേക്ഷ ഇന്ന് പരിഗണിച്ചേക്കും. കസ്റ്റഡിയിൽ ലഭിച്ചാൽ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടക്കും. കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശിയും കപ്പൽശാലയിലെ കരാർ ജീവനക്കാരനുമായ ശ്രീനിഷ് പൂക്കോടൻ റിമാൻഡിലാണ്. കപ്പൽശാലയിലെ ഇലക്ട്രോണിക് മെക്കാനിക്കായി കരാർ ജോലി ചെയ്യുകയായിരുന്ന ശ്രീനിഷ് കഴിഞ്ഞ മാർച്ച് മുതൽ ഡിസംബർ 19 വരെയുള്ള കാലയളവിലാണ് ചിത്രങ്ങൾ പകർത്തി​ ഫേസ്ബുക്ക് വഴി കൈമാറിയത്. 'എയ്ഞ്ചൽ പായൽ' എന്ന ഫേസ്ബുക്ക് മെസഞ്ചർ അക്കൗണ്ടിലേക്കാണ് വിവരങ്ങൾ കൈമാറിയത്. നാവികസേനയുടെ നിർമാണത്തിലുള്ള കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങൾ, പ്രതിരോധകപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ വിവരങ്ങൾ, വി.വി.ഐ.പികളുടെ സന്ദർശനം തുടങ്ങിയവ ഇയാൾ വഴി കൈമാറിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അതേസമയം ഏയ്ഞ്ചൽ പായൽ എന്ന് അക്കൗണ്ടിലൂടെ നടത്തിയ ചാറ്റുകൾ വീണ്ടെടുക്കാൻ കൊച്ചി സിറ്റി പൊലീസ് ഫേസ്ബുക്കിന് കത്ത് നൽകി.