
കൊച്ചി: ബി.ജെ.പിയുടെ പരാതിയെ തുടർന്ന് ഫോർട്ടുകൊച്ചി ആർ.ഡി.ഒ കർശന ഉപാധി വച്ചതോടെ 'ഗവർണർ" മുഖ്യകഥാപാത്രമായ നാടകം അണിയറ പ്രവർത്തകർ ഉപേക്ഷിച്ചു. നെറ്റ്‌വർക്ക് ഒഫ് ആർട്ടിസ്റ്റിക് തിയേറ്റർ ആക്ടിവിസ്റ്റ്സ് കേരള (നാടക്) കൊച്ചി മേഖലാ കമ്മിറ്റിയുടെ 'ഗവർണറും തൊപ്പിയും" എന്ന നാടകമാണ് രാഷ്ട്രീയച്ചുഴിയിൽ മുടങ്ങിയത്.
കൊച്ചി കാർണിവലിന്റെ ഭാഗമായി പള്ളത്ത് രാമൻ മെമ്മോറിയൽ ഹാളിൽ ഇന്നലെയാണ് നാടകം അവതരിപ്പിക്കേണ്ടിയിരുന്നത്. ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി ശിവകുമാർ കമ്മത്താണ് ആർ.ഡി.ഒ കെ. മീരയ്ക്ക് പരാതി നൽകിയത്. തുടർന്ന് പേരടക്കം മാറ്റണമെന്നുള്ള നിബന്ധനയുള്ള നോട്ടീസ് ആർ.ഡി.ഒ നാടക് കൊച്ചി മേഖലാ പ്രസിഡന്റ് പി.എ. ബോസിന് നൽകി.
നാടകത്തിന്റെ കഥ ആർ.ഡി.ഒയെ ധരിപ്പിച്ചെന്ന് ബോസ് കേരളകൗമുദിയോട് പറഞ്ഞു. പേര് "പുലരും മുമ്പേ" എന്നാക്കി. ഗവർണർ എന്ന കഥാപാത്രത്തെ 'അധികാരി"യെന്നാക്കി. എന്നാൽ നാടകത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടെന്നും, അനിഷ്ട സംഭവങ്ങൾക്ക് കാരണമായേക്കാമെന്നതും കണക്കിലെടുത്താണ് അവതരണം ഉപേക്ഷിച്ചതെന്നും ബോസ് പറഞ്ഞു.
ജർമ്മൻ കഥയെ ആസ്‌പദമാക്കി സുരേഷ് കൂവപ്പാടം രചനയും സംവിധാനവും നിർവഹിച്ച നാടകത്തിലെ അഭിനേതാക്കളെല്ലാം കൊച്ചിക്കാരാണ്
ഗവർണർ വേണ്ടെന്ന് ആർ.ഡി.ഒ
നാടകത്തിന്റെ പേര് മാറ്റണം
ഗവർണർ എന്ന പദം ഉപയോഗിക്കരുത്
കേന്ദ്ര-സംസ്ഥാന സർക്കാരുകളെയോ ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരെയോ പരാമർശിക്കാനോ അനുകരിക്കാനോ പാടില്ല
വേഷങ്ങളിൽ മത-രാഷ്ട്രീയപരമായ യാതൊന്നും പാടില്ല
ഗവർണറും തൊപ്പിയും
ആദിവാസി മേഖലയിൽ നടക്കുന്ന കഥയാണ് 'ഗവർണറും തൊപ്പിയും". ക്രൂരനായ ഗവർണറെ എവിടെ കണ്ടാലും പ്രജകൾ താണുവണങ്ങണം. വിവിധയിടങ്ങളിൽ വച്ചിരിക്കുന്ന ഗവർണറുടെ തൊപ്പിയെയും ബഹുമാനിക്കണം. ധിക്കരിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ്. ഒടുവിൽ ജനം സംഘടിച്ച് ഗവർണറെ വകവരുത്തുന്നതാണ് കഥാസാരം.
'ഭരണഘടനാ സ്ഥാനത്തുള്ളവരെ അപമാനിക്കാതിരിക്കാനാണ് പരാതി നൽകിയത്".
- ശിവകുമാർ കമ്മത്ത്,
ജനറൽ സെക്രട്ടറി, ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം
'ഇത്തരം ഉത്തരവുകളിലൂടെ നാടകത്തെ തളച്ചിടാമെന്ന് കരുതേണ്ട. ഉത്തരവ് പഠിച്ചശേഷം തുടർനടപടി സ്വീകരിക്കും".
- ജെ. ഷൈലജ, സംസ്ഥാന ജനറൽ സെക്രട്ടറി, നാടക്