കോലഞ്ചേരി: കുന്നത്തുനാട്ടിലെ നവകേരള സദസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ, ജനറൽ കൺവീനറും കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്ററുമായ ടി.എം. റജീന എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടിൽ ചൊവ്വാഴ്ച വൈകിട്ട് 5നാണ് നവകേരളസദസ് നടക്കുന്നത്.
പൊതുജനങ്ങൾക്ക് വികസന കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും പങ്കുവയ്ക്കാനും പരാതികൾ നൽകാനുമായി 21 കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് 2 മുതൽ കൗണ്ടറുകൾ പ്രവർത്തിക്കും. ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, വനിതകൾ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്. 10000 പേർക്കുള്ള ഇരിപ്പിടങ്ങളാണ് സദസിനായി സജ്ജീകരിച്ചിരിക്കുന്നത്. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടികൾ നടക്കുന്നത്. സദസിന് മുന്നോടിയായി വൈകിട്ട് 4 മുതൽ അലോഷിയുടെ ഗസൽസന്ധ്യ അരങ്ങേറും. സദസിനെത്തുന്നവർക്കായി എല്ലാ ബൂത്തുകളിൽനിന്നും വാഹനസൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. നവകേരള സദസിന്റെ ദിവസം തോന്നിയ്ക്ക ജംഗ്ഷൻ മുതൽ കോലഞ്ചേരി ബ്‌ളോക്ക് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് നിരോധിച്ചതായി പുത്തൻകുരിശ് പൊലീസ് അറിയിച്ചു. മൂവാറ്റുപുഴ നിന്ന് എറണാകുളത്തേയ്ക്ക് പോകുന്ന ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ തോന്നിയ്ക്ക ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പൊട്ടയ്ക്കപീടിക വഴി പാറേക്കാട്ടി കവലയിലെത്തണം. അതിനുശേഷം കോട്ടൂർ പള്ളി ജംഗ്ഷനിൽ കിങ്ങിണിമറ്റം സ്‌കൂൾ ജംഗ്ഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് വള്ളിക്കാട്ടുപടിയിലേക്ക്. തുടർന്ന് വലത്തോട്ടു തിരിഞ്ഞ് പൂതൃക്ക സ്‌കൂൾ ജംഗ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് മീമ്പാറ ജംഗ്ഷനിൽ കയറണം. അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് കുറിഞ്ഞിപ്പള്ളി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പുത്തൻകുരിശ് ടൗണിൽ വഴി എറണാകുളം ഭാഗത്തേക്ക് പോകണം .
എറണാകുളത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന
വാഹനങ്ങൾ പുതുപ്പനം പെട്രോൾ പമ്പിന് എതിർവശം എം.എൽ .എ റോഡുവഴി കൊതുകാട്ടി പീടിക എത്തണം. തുടർന്ന് വലത്തോട്ടു തിരിഞ്ഞ്
മൂശാരിപ്പടി കാരമോളപീടിക മങ്ങാട്ടൂർ വഴി ഞെരിയാൻകുഴി ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് തോന്നിക്ക ജംഗ്ഷനിലെത്തി മൂവാറ്റുപുഴ ഭാഗത്തേക്ക് പോകണം.
നവകേരള സദസിൽ പങ്കെടുക്കാൻ വരുന്ന തിരുവാണിയൂർ, വടവുകോട്, പുത്തൻകുരിശ്, പൂതൃക്ക, ഐക്കരനാട് പഞ്ചായത്തുകളിൽ നിന്നുള്ളവർ ബ്ലോക്ക് കവലയിലും മഴുവന്നൂർ, വാഴക്കുളം, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിൽ നിന്നുള്ളവർ കോടതി ജംഗ്ഷനിലും ആളെ ഇറക്കിയശേഷം വാഹനങ്ങൾ തോന്നിക്ക ഹിൽടോപ്പിൽ പാർക്ക് ചെയ്യണം. കോലഞ്ചേരി മെഡിക്കൽ കോളേജ് മൈതാനിയും പെരുമ്പാവൂർ റോഡിന് സമീപത്തെ രണ്ട് മൈതാനങ്ങളും പാർക്കിംഗിന് ക്രമീകരിച്ചിട്ടുള്ളതായി പൊലീസ് അറിയിച്ചു.