
അബുദാബി: പ്രവാസജീവിതത്തിന്റെ 50 വർഷം പൂർത്തിയാക്കി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. തൃശ്ശൂർ ജില്ലയിലെ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലി എന്ന എം.എ. യൂസഫലിയുടെ വലിയ യാത്രയ്ക്ക് ഇന്നേക്ക് 50 വർഷം തികയും.
പ്രവാസത്തിന്റെ ഗോൾഡൻ ജൂബിലി എം.എ. യൂസഫലിക്ക് ഏറ്റവും സന്തോഷകരമായ മുഹൂർത്തമാണ് സമ്മാനിച്ചത്. ബോംബെ തുറമുഖത്ത് നിന്നും 1973 ഡിസംബർ 26ന് പുറപ്പെട്ട് ഡിസംബർ 31ന് ദുബായ് റാഷിദ് തുറമുഖത്തെത്തിയ സമയത്തെ എമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിച്ച ആദ്യ പാസ്‌പോർട്ട് ഇക്കഴിഞ്ഞ ദിവസം യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അബുദാബിയിലെ പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ ചെന്ന് യൂസഫലി കാണിച്ചു. ഇന്നും നിധി പോലെ യൂസഫലി സൂക്ഷിക്കുന്ന പഴയ പാസ്‌പോർട്ട് ഏറെ കൗതുകത്തോടെയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് കണ്ടത്.
പത്തൊൻപത് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് എം.എ. യൂസഫലി ദുബായിലെത്തിയത്. ആറ് ദിവസമെടുത്ത അന്നത്തെ കപ്പൽ യാത്രയെപ്പറ്റിയും യൂസഫലി യു.എ.ഇ. പ്രസിഡണ്ടിനോട് വിശദീകരിച്ചു.
വാണിജ്യ, വ്യവസായ, സാമൂഹ്യ സേവനരംഗത്തും നൽകിയ സേവനങ്ങളെ മാനിച്ച് നിരവധി ദേശീയ, അന്തർദേശിയ പുരസ്‌കാരങ്ങളാണ് യൂസഫലിയെ തേടിയെത്തിയത്. രാജ്യം നൽകിയ പത്മശ്രീ, യു.എ.ഇ.യുടെ ഉന്നത ബഹുമതിയായ അബുദാബി അവാർഡ്, ബഹറൈൻ സർക്കാർ നൽകിയ ഓർഡർ ഒഫ് ബഹറൈൻ, ബ്രിട്ടീസ് രാജ്ഞിയുടെ ക്വീൻസ് പുരസ്‌കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്‌കാരം എന്നിവ ഇതിലുൾപ്പെടും. അബുദാബി ചേംബറിന്റെ വൈസ് ചെയർമാനായി യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തിരുന്നു.
തികഞ്ഞ ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും ആത്മസമർപ്പണത്തോടെയും അബുദാബിയിൽ ചെറിയ രീതിയിൽ ആരംഭിച്ച കച്ചവടമാണ് 50 വർഷം പിന്നിടുമ്പോൾ 35,000 മലയാളികൾ ഉൾപ്പെടെ 49 രാജ്യങ്ങളിൽ നിന്നുള്ള 69,000 ലധികം പേർക്ക് തൊഴിൽ നൽകുന്ന ലുലു ഗ്രൂപ്പായി മാറിയത്.
യൂസഫലിയുടെ പ്രവാസകാലം
അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ അൽ നഹ്യാൻ, അബുദാബി പടിഞ്ഞാറൻ മേഖല ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും സന്നിഹിതരായിരുന്നു.