തൊടുപുഴ: നവകേരളസദസ്സിനോട് അനുബന്ധിച്ച് തൊടുപുഴ നിയോജക മണ്ഡലത്തിലെ മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ ഷീബാ ജോർജ് വിലയിരുത്തി. അഞ്ചു മണ്ഡലങ്ങളിലും സംഘാടക സമിതികളുടെ പ്രവർത്തനം പൂർണതോതിലാണ്. ക്ഷണക്കത്തുകളുടെ വിതരണം പൂർത്തിയാവാറായെന്നും കളക്ടർ പറഞ്ഞു. പരാതികൾ സ്വീകരിക്കാൻ ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകൾ വീതം ഒരുക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാകും സജ്ജീകരണം. ജില്ലാ ഭരണകൂടത്തിന്റെയും യുവജനസംഘടനകളുടെയും നേതൃത്വത്തിൽ വിവിധ പ്രചാരണപരിപാടികളാണ് ജില്ലയിൽ നടന്നുവരുന്നത്. കൊക്കയാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വനിതകളുടെ മെഗാതിരുവാതിര മൂന്നു മണിക്ക് ബോയ്‌സ് ഗ്രൗണ്ടിൽ നടക്കും.
ഡിസംബർ 10,11,12 തീയതികളിലായാണ് ജില്ലയിൽ നവകേരള സദസ്സ് സംഘടിപ്പിക്കുക. 10 ന് വൈകീട്ട് 6 ന് തൊടുപുഴ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് ഗാന്ധി സ്‌ക്വയർ മൈതാനത്ത് നടക്കും. ഇടുക്കി മണ്ഡലത്തിൽ 11 ന് രാവിലെ 9.30 ന് ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തയ്യാറാക്കുന്ന പന്തലിൽ പ്രഭാതയോഗം നടക്കും . പതിനൊന്നിന് ഐ ഡി എ ഗ്രൗണ്ടിൽ നവകേരളസദസ്. രണ്ട് മണിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ദേവികുളം മണ്ഡലത്തിലേക്ക് തിരിക്കും. അടിമാലി ടൗണിൽ 2.45 ന് സ്വീകരണം. അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നവകേരള സദസ് നടത്തും.
ഉടുമ്പൻചോല മണ്ഡലത്തിലെ നവകേരള സദസ് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ ഗ്രൗണ്ടിൽ വൈകീട്ട് ആറിന് നടക്കും. രാത്രി പീരുമേട് മണ്ഡലത്തിലേക്ക് തിരിക്കും. ഡിസംബർ 12 ന് രാവിലെ തേക്കടിയിലായിരിക്കും മന്ത്രിസഭ യോഗം ചേരുക. തുടർന്ന് രാവിലെ 11 ന് പീരുമേട് മണ്ഡലത്തിലെ നവകേരള സദസ്സ് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടക്കും.