
തൊടുപുഴ : ജില്ലയിൽ നടപ്പിലാക്കുന്ന ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലയിലെ കാഴ്ച പരിമിതി നേരിടുന്ന 15 വയസ്സിനു മുകളിൽ പ്രായമുള്ളവരെ കണ്ടെത്തി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്ന്
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാല് മാസമാണ് പദ്ധതി കാലാവധി. നിരക്ഷരരായ കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ബ്രെയിൽ ലിപിയിൽ അടിസ്ഥാന വിദ്യാഭ്യാസം നല്കുക, ഇവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വർദ്ധിപ്പിക്കുക, ഒറ്റപ്പെട്ടു നില്ക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, കലാപരമായ കഴിവുകളെ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരം ഒരുക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ മുഖ്യമായ ലക്ഷ്യങ്ങൾ.സാമൂഹ്യ നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ആശ വർക്കർമാർ, അംഗനവാടി പ്രവർത്തകർ,സന്നദ്ധ പ്രവർത്തകർ എന്നിവരുടെ
സഹകരണത്തോടെയാകും പഠിതാക്കളെ കണ്ടെത്താനുള്ള സർവ്വേ സംഘടിപ്പിക്കുന്നത്.തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു
കാമ്പയിൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ അന്നു അഗസ്റ്റിൻ
അദ്ധ്യക്ഷയായി. സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം പദ്ധതി വിശദീകരിച്ചു. സാക്ഷരതാ മിഷൻ നോഡൽ പ്രേരക്മാരായ ഡയസ് ജോസഫ് , ബീന എം എൻ, സുലൈഖ വി.പി. ഡെയ്‌സി ചാക്കോ എന്നിവർ നേതൃത്വം നല്കി.