തൊടുപുഴ: ക്രിസ്മസ്- പുതുവത്സരാഘോഷത്തിന് വിസ്മയക്കാഴ്കൾ ഒരുക്കി മറൈൻ എക്‌സ്‌പോ ടണൽ അക്വേറിയം എക്‌സിബിഷൻ 17 മുതൽ തൊടുപുഴയിൽ കോലാനി- വെങ്ങല്ലൂർ ബൈപാസിലെ പുളിമൂട്ടിൽ ഗ്രൗണ്ടിൽ ആരംഭിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഴക്കടലിന്റെ അനുഭവം സമ്മാനിക്കുന്ന മറൈൻ എക്‌സ്‌പോ ആദ്യമായാണ് തൊടുപുഴയിൽ എത്തുന്നത്. 200 അടി നീളമുള്ള അണ്ടർ വാട്ടർ ടണൽ ഗ്ലാസ് അക്വേറിയങ്ങളാണ് പ്രദർശനത്തിലെ മുഖ്യആകർഷണം. ഇതിനു പുറമെ വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത അത്യാധുനികവും സുരക്ഷിതവുമായ അമ്യൂസ്‌മെന്റ് പാർക്കും ഉത്തരേന്ത്യൻ അറേബ്യൻ രുചി വൈവിധ്യങ്ങൾ നിറയുന്ന ഫുഡ് ഫെസ്റ്റും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സ്വദേശീയവും വിദേശീയവുമായ വിവിധയിനം ശുദ്ധജല മത്സ്യങ്ങളും കടൽ മത്സ്യങ്ങളുമാണ് മറൈൻ എക്‌സ്‌പോയിലുള്ളത്. അരാപൈമ, രാത്രിയിൽ മനുഷ്യന്റെ ശബ്ദത്തിൽ കരയുന്ന റെട്ടെയിൽ ക്യാറ്റ് ഫിഷ്, അലി ഗെറ്റർ ഗാർ, പിരാന, കടൽമത്സ്യങ്ങളായ ബട്ടർഫ്ലൈ, ബാറ്റ് ഫിഷ്, സ്റ്റാർഫിഷ്, ഹണിമൂൺ ഫിഷ്, കൂട്ടം കൂട്ടമായി സഞ്ചരിക്കുന്ന പുലിവാക, വിവിധ വർണങ്ങളിലുള്ള സ്റ്റിങ് ഗ്രേ, ടിൻഫോയിൽ ബാർബ്, വിഡോ ടെട്രാസ്, ജയിന്റ് ഗൗരാമി, മത്സ്യങ്ങളിൽ മിസ് കേരള ഫിഷ് തുടങ്ങി അഞ്ഞൂറിൽപരം മത്സ്യങ്ങളെ കൈയെത്തും ദൂരത്ത് നേരിൽ കാണാൻ കഴിയും. കൂടാതെ ഡോ. എ.പി.ജെ. അബ്ദുൾ കലാം പവലിയൻ, കുട്ടികൾക്ക് വേണ്ടിയുള്ള മഡ്‌ഗോസ്‌കർ, റോബർട്ടോ ആനിമൽസ് എന്നിവ മുഖ്യ ആകർഷണങ്ങളാണ്. എല്ലാ ദിവസവും വൈകിട്ട് നാല് മുതൽ 9.30 വരെയാണ് പ്രദർശനം. 17ന് വൈകിട്ട് 6.15ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പ്രദർശനം ഉദ്ഘാടനം ചെയ്യും. വൈസ് ചെയർപേഴ്‌സൺ ജെസി ജോണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ദീപക്, കൗൺസിലർ കവിത വേണു എന്നിവർ പങ്കെടുക്കും. സിനിമാതാരം ലിയോണ ലിഷോയി മുഖ്യാതിഥിയായിരിക്കും. വാർത്താസമ്മേളനത്തിൽ ഡയറക്ടർ എ.കെ. നായർ, എം. പ്രഭാകരൻ, ടി. മനോജ് എന്നിവർ പങ്കെടുത്തു.