തൊടുപുഴ: കട്ടപ്പനയിൽ 100 കിടക്കകളുള്ള ഇ.എസ്.ഐ ആശുപത്രി നിർമ്മിക്കുന്നതിന് കട്ടപ്പന നഗരസഭയിലെ വാഴവരയിലുള്ള നാല് ഏക്കർ ഭൂമി ഇ.എസ്.ഐ കോർപ്പറേഷന് വിട്ടുനൽകുന്നതിന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അംഗീകാരം ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. ഈ ഭൂമി നേരത്തെ ഐ.എച്ച്.ആർ.ഡിയ്ക്ക് കെട്ടിടം നിർമ്മിക്കുന്നതിന് നഗരസഭ വിട്ടുനൽകിയിരുന്നതാണ്. എന്നാൽ ഇതുവരെ ഐ.എച്ച്.ആർ.ഡി. യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്താതിരുന്നതിനാലും ഇനി ഭൂമി ആവശ്യമെങ്കിൽ ധനലഭ്യത ഉറപ്പുവരുത്തുന്ന മുറയ്ക്ക് ഉചിതമായ സ്ഥലം കണ്ടെത്തി നൽകുമെന്ന കട്ടപ്പന നഗരസഭയുടെ ഉറപ്പിൻമേലുമാണ് ഈ സ്ഥലം ഇ.എസ്.ഐ കോർപ്പറേഷന് വിട്ടുനൽകുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് അംഗീകാരം നൽകിയത്. ഇതിനായി ഫലപ്രദമായ ഇടപെടലുകൾ നടത്തിയ കട്ടപ്പന മുനിസിപ്പൽ മുൻ ചെയർമാൻമാരായ ജോയി വെട്ടക്കുഴി, ബീനാ ജോബി, ചെയർചെയർപേഴ്‌സൻ ഷൈനി സണ്ണി ചെറിയാൻ എന്നിവർക്കും കട്ടപ്പന മുനിസിപ്പൽ കൗൺസിലിനും എം.പി പ്രത്യേകം നന്ദി അറിയിച്ചു. ഇ.എസ്‌.ഐ തൊഴിലാളികളുടെയും ആശ്രിതരുടെയും എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുള്ള മലയോര മേഖലയിൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിന്റെ ആവശ്യകത മനസിലാക്കി 2021ൽ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവുമായും ഇ.എസ് ഐ കോർപ്പറേഷൻ ഡയറക്ടർ ജനറൽ മുഖമീദ് എസ് ഭാട്ട്യയുമായും എം.പി നടത്തിയ കൂടിക്കാഴ്ചയിലാണ് കട്ടപ്പനയിൽ ആശുപത്രി അനുവദിച്ചത്. കട്ടപ്പന നഗരസഭ 4.6 ഏക്കർ ഭൂമി സൗജന്യമായി വാഗ്ദാനം ചെയ്തതിനെ തുടർന്ന് നിർദ്ദിഷ്ട സ്ഥലം കോർപ്പറേഷൻ പരിശോധിച്ച് 100 കിടക്കകളുള്ള ഇ.എസ്‌.ഐ ആശുപത്രി നിർമ്മിക്കുന്നതിന് 189-ാമത് ഇ.എസ്‌.ഐ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകിയിട്ടുണ്ട്. ഇ.എസ്‌.ഐ കോർപ്പറേഷൻ സ്ഥലം ഏറ്റെടുത്ത് ഉടൻ നിർമ്മാണ ഏജൻസിക്ക് പ്രവൃത്തി നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നും തുടർന്ന് 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്നും എം.പി അറിയിച്ചു.