
തൊടുപുഴ: ക്രിസ്മസും പുതുവർഷവും അടിച്ചുപൊളിക്കാൻ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ഒരുങ്ങി. കേരളത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളിലേറെയും ഇത്തവണ ആഘോഷത്തിന് തിരഞ്ഞെടുത്തിരിക്കുന്നതും ഇടുക്കിയെയാണ്. ഇതിന് തെളിവായി ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം ഇപ്പോൾ തന്നെ പൂർണമായും ബുക്കിംഗായി കഴിഞ്ഞു. ക്രിസ്മസ്, ന്യൂ ഇയർ ദിവസങ്ങളിലൊന്നും ജില്ലയിൽ ഒരിടത്തും മുറികൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. മൂന്നാർ, വാഗമൺ, തേക്കടി എന്നിവിടങ്ങളിൽ വിരലിലെണ്ണാവുന്ന ഹോട്ടലുകളും റിസോർട്ടുകളും മാത്രമാണ് ഒഴിവുള്ളത്. ഇതോടെ അവസാന നിമിഷം മുറി തേടി എത്തുന്നവർക്ക് മനസിനിണങ്ങിയത് കിട്ടാനില്ലാത്ത അവസ്ഥയാണ്. ജനുവരി അഞ്ചാം തീയതി വരെ മൂന്നാർ, വട്ടവട, കാന്തല്ലൂർ, മറയൂർ എന്നിവിടങ്ങളിലൊന്നും ഒരു റൂം പോലും ലഭ്യമല്ല. അടുത്ത 23 മുതൽ ഇതാണ് അവസ്ഥ. തണുപ്പിൽ അവധിക്കാലം ആഘോഷിക്കാൻ സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്നതാണ് കാരണം. കാർമേഘമുള്ളതിനാൽ നിലവിൽ മൂന്നാറിൽ കാര്യമായ തണുപ്പില്ല. വരും ദിവസങ്ങളിൽ താപനില താഴുകയും ശൈത്യമേറുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഇടുക്കി അണക്കെട്ടും സഞ്ചാരികൾക്കായി തുറക്കുന്നതോടെ വരും ദിവസങ്ങളിൽ സഞ്ചാരികളുടെ വലിയ ഒഴുക്കുണ്ടാകും. മലയാളികൾക്ക് പുറമേ കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരും മഞ്ഞും തണുപ്പും ആസ്വദിക്കാൻ എത്തുമെന്നാണ് കരുതുന്നത്. മഴക്കെടുതികൾ കാരണം തമിഴ്നാട്ടിൽ നിന്ന് അധികം സഞ്ചാരികളെത്താൻ സാദ്ധ്യതയില്ല. എന്തായാലും പ്രതിസന്ധിയിലായിരുന്ന വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവ് നൽകും സഞ്ചാരികളുടെ വരവ്.
റൂമിന് തീവില
ഡിമാൻഡ് വർദ്ധിച്ചതോടെ റിസോർട്ടുകളിലും ഹോട്ടലുകളിലും നിരക്കിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പുണ്ടായിരുന്ന നിരക്കിൽ നിന്ന് മൂവായിരം മുതൽ അയ്യായിരം രൂപയുടെ വരെ വർദ്ധനവാണ് പല റിസോർട്ടുകാരും വരുത്തിയിരിക്കുന്നത്. 5000 രൂപ നിരക്ക് പറഞ്ഞ അതേ റിസോർട്ടിൽ ഇപ്പോൾ റൂം നിരക്ക് 7000ത്തിന് മുകളിലാണ്. ഒരു പകലും രാത്രിയും ചിലവഴിക്കുന്നതിന് ആയിരം മുതൽ മുപ്പതിനായിരം രൂപ വരെ ഈടാക്കുന്ന റിസോർട്ടുകൾ ജില്ലയിലുണ്ട്. ഒരു രാത്രിയും പിറ്റേ ദിവസത്തെ പ്രഭാത ഭക്ഷണവും ഉൾപ്പെടുന്ന പാക്കേജിന് ചുരുങ്ങിയത് 10,000 രൂപ നൽകണം. സ്വിമ്മിംഗ് പൂൾ സൗകര്യം ഉൾപ്പെടുമ്പോൾ ചാർജ് 13,000 കടക്കും. നല്ല വ്യൂ ലഭിക്കുന്ന മുറി, പൂൾ, യോഗ എന്നിവ ചേരുമ്പോൾ നിരക്ക് 30,000 എത്തും.