ഇടുക്കി: പരിചിതമല്ലാത്ത പാതയും വലിയ കയറ്റങ്ങളും വിശ്രമമില്ലാതെ യാത്ര തുടരുന്നതും
സത്രം പുല്ലുമേട് വഴിയുള്ള കാനനപാതയെ ഇപ്പോൾ ദുരിതമാക്കുന്നു. പത്ത് ദിവസത്തിനിടെ ഈ പാതയിൽ കുഴഞ്ഞ് വീണ് മരിച്ചത് മൂന്ന് പേരാണ്. കൊല്ലം സ്വദേശി 13നും ദിണ്ടുക്കൽ സ്വദേശി 14നും ഇവിടെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് മരണപ്പെട്ടു. ഇന്നലെ കണ്ണൂർ തലശ്ശേരി സ്വദേശിയും ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു. നിരവധി തീർത്ഥാടകർക്കാണ് ശാരീരിക അസ്വസ്ഥതകളും ഇവിടെ പതിവായി ഉണ്ടാകുന്നത്. പലപ്പോഴും വണ്ടിപ്പെരിയാർ പി.എച്ച്.സിയിലെ ആരോഗ്യപ്രവർത്തകരാണ് ഇവർക്ക് സഹായകമാകുന്നത്. പ്രധാനമായും തെക്കൻ ജില്ലകളിൽ നിന്നുള്ളവരും തമിഴ്‌നാട്, ആന്ധ്രാ സ്വദേശികളുമാണ് ഇതുവഴി പോകുന്നത്. പരിചിതമല്ലാത്ത വഴിയും വനമായതിനാൽ കൃത്യസമയത്ത് മെഡിക്കൽ സഹായം ലഭിക്കാൻ സൗകര്യമില്ലാത്തതുമാണ് പലപ്പോഴും ദുരന്തങ്ങൾക്ക് മുഖ്യകാരണം. 2011 ജനുവരി 14ന് പുല്ലുമേട് ദുരന്തമുണ്ടായതും ഈ പാതയ്ക്ക് സമീപമാണ്. പഴയ വഴിയിലൂടെ ഇപ്പോൾ പ്രവേശനമില്ലെങ്കിലും പലയിടത്തും ഓഫ് റോഡ് ജീപ്പ് പോലും എത്താനാകാത്തതാണ് പ്രശ്‌നം ഗുരുതരമാക്കുന്നത്. പലപ്പോഴും വഴിയുടെ പ്രശ്‌നങ്ങൾ മനസിലാക്കാതെയാണ് എളുപ്പമാർഗം തേടി തീർത്ഥാടകർ ഇങ്ങോട്ട് എത്തുന്നത്. വണ്ടിപ്പെരിയാറിൽ നിന്ന് അരണക്കല്ല് വഴി സത്രം വരെ ഏകദേശം 12 കി.മീറ്ററോളം ദൂരം വാഹനങ്ങൾ പോകുന്ന വഴിയാണ്. ഇതുവഴി കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങൾക്ക് സത്രം വരെ എത്താനാകും. ഇവിടെ നിന്ന് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഏകദേശം 12 കി.മീറ്റോളം ദൂരമാണ് ഇവിടെ നിന്ന് കൊടുംകാട്ടിലൂടെയടക്കം സന്നിധാനത്തേക്കുള്ളത്. വഴിയിൽ വന്യമൃഗങ്ങളുടെ ശല്യവും കാലാവസ്ഥയുടെ പ്രശ്‌നവും പതിവാണ്. ഇതിനാൽ തന്നെ പലപ്പോഴും കയറ്റിവിടുന്ന ഭക്തർക്ക് കൃത്യസമയത്ത് സന്നിധാനത്ത് എത്താനുമാകില്ല. ഈ വഴിയിൽ സത്രം കഴിഞ്ഞാൽ ആകെ വെള്ളം ലഭിക്കുക നാല് സ്ഥലങ്ങളിൽ മാത്രമാണ്. കഞ്ഞി ലഭിക്കുക കഴുതക്കുഴി എന്ന സ്ഥലത്തും. അതും വനംവകുപ്പ് വിതരണം ചെയ്യുന്നത്. ഇത് കൂടാതെ ആഹാര സാധനങ്ങൾ പ്ലാസ്റ്റിക്ക് കവറിൽ കയറ്റി വിടില്ല. പ്ലാസ്റ്റിക്ക് കുപ്പികളിൽ വെള്ളവും കൊണ്ടുപോകാനാകില്ല.
കരുതൽ വേണം
സത്രത്തിൽ നിന്ന് ആദ്യഘട്ടത്തിൽ 1.5 കി. മീറ്ററോളം ദൂരം കുത്തനെയുള്ള കയറ്റമാണ്. വഴി തെളിച്ചശേഷം വടം കെട്ടിയിട്ടാണ് ഭക്തർക്ക് ഇതുവഴി കയറാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ സഞ്ചരിക്കുമ്പോൾ അടുത്തപോയിന്റ് സീതക്കുളമാണ്. ഇവിടെ വെള്ളം കുടിയ്ക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ ഇവിടെ എത്തുമ്പോഴേക്കും പലരും കയറ്റം കയറി ക്ഷീണിതരാകും.
ഈ സ്ഥലത്താണ് രണ്ട് കുഴഞ്ഞ് വീണ് മരണം ഉണ്ടായത്. ഇവിടെ നിന്നുള്ള അടുത്ത സ്ഥലം സീറോ പോയിന്റാണ്. അടുത്തത് പുല്ലുമേട് ദുരന്തമുണ്ടായ താവളമെന്ന സ്ഥലം. ഇവിടെ രണ്ടിടത്തും കുടിയ്ക്കാൻ വെള്ളം വച്ചിട്ടുണ്ട്. ഇവിടെ നിന്ന് പൂങ്കാവനം, കഴുതക്കുഴി, സന്നിധാനം. പുല്ലുമേട്ടിൽ നിന്ന് ആറ് കി.മീ. ദൂരമാണ് സന്നിധാനത്തേക്കുള്ളത്. സീതക്കുളം എത്തുന്നതിന് മുമ്പ് മുതൽ മരങ്ങൾ ഒന്നുമില്ലാത്ത മൊട്ടക്കുന്ന് നിറഞ്ഞ സ്ഥലമാണ് ഏകദേശം 4.5 കി. മീറ്ററോളം. പുല്ലുമേട്ടിൽ നിന്ന് പൂങ്കാവനത്തിലേക്ക് കുത്തിറക്കമാണ്. പുല്ലുമേട്ടിൽ നിന്ന് 6 കി.മീ. കൂടി കാട്ടിലൂടെ സഞ്ചരിച്ചാലാണ് പൂങ്കാവനവും കഴുതക്കുഴിയും കടന്ന് സന്നിധാനത്ത് എത്താനാകുക. ഇതിൽ കഴുതക്കുഴിയിൽ കുടിയ്ക്കാനുള്ള വെള്ളം ഒരുക്കി വച്ചിട്ടുണ്ട്.
രോഗികൾ പ്രധാനപാതവഴി പോകുക
ഇതുവഴി യാത്ര ചെയ്യുന്നവർ കൃത്യമായി ആരോഗ്യം നോക്കണമെന്നും ആവശ്യത്തിന് വിശ്രമം എടുത്ത ശേഷം യാത്ര ചെയ്യണമെന്നുമാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശം. ഭക്ഷണം, വെള്ളം എന്നിവ കൃത്യമായ കഴിയ്ക്കുകയും കുടിയ്ക്കുകയും വേണം. ഹൃദയസംബന്ധമായ രോഗമുള്ളവർ കുത്തനെയുള്ള കയറ്റം കയറുന്നത് കഴിവതും ഒഴിവാക്കുന്നതാണ് ഉത്തമം.