
പമ്പ വഴി ശബരിമലയിലെത്തി ദർശനം നടത്താൻ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വന്നതോടെ വണ്ടിപ്പെരിയാറിലെ സത്രം പുല്ലുമേട് വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ സന്നിധാനത്തെത്താൻ നിരവധി ഭക്തരാണ് ദിനവും എത്തുന്നത്. എന്നാൽ പരിചിതമല്ലാത്ത പാതയും വലിയ കയറ്റങ്ങളും വേഗത്തിലെത്താനായി വിശ്രമമില്ലാതെ യാത്ര തുടരുന്നതും കാനനപാതയെ ഇപ്പോൾ ദുരിതമാക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഈ പാതയിൽ കുഴഞ്ഞ് വീണ് മരിച്ചത് മൂന്ന് പേരാണ്. കൊല്ലം സ്വദേശി 13നും ദിണ്ടുക്കൽ സ്വദേശി 14നും ഇവിടെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് മരണപ്പെട്ടു. 23ന് കണ്ണൂർ തലശ്ശേരി സ്വദേശിയും ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു. നിരവധി തീർത്ഥാടകർക്ക് ശാരീരിക അസ്വസ്ഥതകളും ഇവിടെ പതിവായി ഉണ്ടാകുന്നത്. പലപ്പോഴും വണ്ടിപ്പെരിയാർ പി.എച്ച്.സിയിലെ ആരോഗ്യപ്രവർത്തകരാണ് ഇവർക്ക് സഹായകമാകുന്നത്. ഇന്നലെ വരെ മുപ്പതിനായിരത്തിലേറെ പേരാണ് ഇതുവഴി ദർശനത്തിനായി ശബരിമലയ്ക്ക് പോയത്. ഇതുവഴി മലയ്ക്ക് പോകുന്ന തീർത്ഥാടകരിൽ ഭൂരിഭാഗവും മലയാളികൾ തന്നെയാണ്. തമിഴ്നാട്, ആന്ധ്രാ എന്നിവിടങ്ങിൽ നിന്നുള്ളവരും കുറവല്ല. പരിചിതമല്ലാത്ത വഴിയും വനമായതിനാൽ കൃത്യസമയത്ത് മെഡിക്കൽ സഹായം ലഭിക്കാൻ സൗകര്യമില്ലാത്തതുമാണ് പലപ്പോഴും ദുരന്തങ്ങൾക്ക് മുഖ്യകാരണം. 2011 ജനുവരി 14ന് പുല്ലുമേട് ദുരന്തമുണ്ടായതും ഈ പാതയ്ക്ക് സമീപം മകരവിളക്ക് കാണാനെത്തിയവർക്കിടയിൽ ഉന്തും തള്ളുമുണ്ടായതിനെ തുടർന്നായിരുന്നു. പഴയ വഴിയിലൂടെ ഇപ്പോൾ പ്രവേശനമില്ലെങ്കിലും പലയിടത്തും ഓഫ് റോഡ് ജീപ്പ് പോലും എത്താനാകാത്തതാണ് പ്രശ്നം ഗുരുതരമാക്കുന്നത്. പലപ്പോഴും വഴിയുടെ പ്രശ്നങ്ങൾ മനസിലാക്കാതെയാണ് എളുപ്പമാർഗം തേടി തീർത്ഥാടകർ ഇങ്ങോട്ട് എത്തുന്നത്.
വണ്ടിപ്പെരിയാറിൽ നിന്ന് അരണക്കല്ല് വഴി സത്രം വരെ ഏകദേശം 12 കിലോ മീറ്ററോളം ദൂരം വാഹനങ്ങൾ പോകുന്ന വഴിയാണ്. ഇതുവഴി കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങൾക്ക് സത്രം വരെ എത്താനാകും. ഇവിടെ നിന്ന് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഏകദേശം 12 കിലോ മീറ്റോളം ദൂരമാണ് ഇവിടെ നിന്ന് കൊടുംകാട്ടിലൂടെയടക്കം സന്നിധാനത്തേക്കുള്ളത്. വഴിയിൽ വന്യമൃഗങ്ങളുടെ ശല്യവും കാലാവസ്ഥയുടെ പ്രശ്നവും പതിവാണ്. ഇതിനാൽ തന്നെ പലപ്പോഴും കയറ്റിവിടുന്ന ഭക്തർക്ക് കൃത്യസമയത്ത് സന്നിധാനത്ത് എത്താനുമാകില്ല. സത്രം കഴിഞ്ഞാൽ ഈ വഴിയിൽ ആകെ വെള്ളം ലഭിക്കുക നാല് സ്ഥലങ്ങളിൽ മാത്രമാണ്. കഞ്ഞി ലഭിക്കുക കഴുതക്കുഴി എന്ന സ്ഥലത്തും. അതും വനംവകുപ്പ് വിതരണം ചെയ്യുന്നത്. ഫണ്ട് പ്രശ്നമുള്ളതിനാൽ കൂടുതൽ സ്ഥലങ്ങളിൽ ഭക്ഷണം നൽകാൻ വനംവകുപ്പും തയ്യാറാകുന്നില്ല. വില കൊടുത്ത് വാങ്ങാൻ ഭക്തർ തയ്യാറാണെങ്കിലും കിട്ടാൻ വഴിയുമില്ല. ഇത് കൂടാതെ ആഹാര സാധനങ്ങൾ പ്ലാസ്റ്റിക്ക് കവറിൽ കയറ്റി വിടില്ല. പ്ലാസ്റ്റിക്ക് കുപ്പികളിൽ വെള്ളവും കൊണ്ടുപോകാനാകില്ല. ഇതറിയാതെ ഇവിടെ എത്തുന്ന ഭക്തരാണ് പലപ്പോഴും എന്തുചെയ്യുമെന്നറിയാതെ കുഴങ്ങുന്നത്.
കുത്തനെയുള്ള
കയറ്റം
സത്രത്തിൽ നിന്ന് ആദ്യഘട്ടത്തിൽ 1.5 കിലോ മീറ്ററോളം ദൂരം കുത്തനെയുള്ള കയറ്റമാണ്. വഴി തെളിച്ചശേഷം വടം കെട്ടിയിട്ടാണ് ഭക്തർക്ക് ഇതുവഴി കയറാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ സഞ്ചരിക്കുമ്പോൾ അടുത്ത പോയിന്റ് സീതക്കുളമാണ്. ഇവിടെ വെള്ളം കുടിയ്ക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ ഇവിടെ എത്തുമ്പോഴേക്കും പലരും കയറ്റം കയറി ക്ഷീണിതരാവുകയാണ്.
ഈ സ്ഥലത്താണ് രണ്ട് കുഴഞ്ഞ് വീണ് മരണം ഉണ്ടായത്. ഇവിടെ നിന്നുള്ള അടുത്ത സ്ഥലം സീറോ പോയിന്റാണ്. അടുത്തത് പുല്ലുമേട് ദുരന്തമുണ്ടായ താവളമെന്ന സ്ഥലം. ഇവിടെ രണ്ടിടത്തും കുടിയ്ക്കാൻ വെള്ളം വച്ചിട്ടുണ്ട്. ഇവിടെ നിന്ന് പൂങ്കാവനം, കഴുതക്കുഴി, സന്നിധാനം. പുല്ലുമേട്ടിൽ നിന്ന് ആറ് കിലോ മീറ്റർ ദൂരമാണ് സന്നിധാനത്തേക്കുള്ളത്.
മൊട്ടക്കുന്ന്
നിറഞ്ഞ സ്ഥലം
സീതക്കുളം എത്തുന്നതിന് മുമ്പ് മുതൽ മരങ്ങൾ ഒന്നുമില്ലാത്ത മൊട്ടക്കുന്ന് നിറഞ്ഞ സ്ഥലമാണ് ഏകദേശം 4.5 കി. മീറ്ററോളം. ഇതിനാൽ തന്നെ ഇവിടെ നിന്ന് പൂങ്കാവനത്തിലേക്ക് പ്രവേശിക്കുന്നത് വരെ കനത്ത ചൂടാകും ഭക്തർക്ക് സഹിക്കേണ്ടി വരിക. ചെറുതായൊന്ന് വിശ്രമിക്കാൻ പോലും ഇവിടെ ഒരിടത്തും ഒരു മരണത്തണൽ പോലും ലഭിക്കില്ല. നിലവിൽ കനത്ത ചൂട് കൂടി അനുഭവപ്പെടുന്നതിനാൽ തീർത്ഥാടകർ വലയുകയാണ്. പുല്ലുമേട്ടിൽ നിന്ന് പൂങ്കാവനത്തിലേക്ക് കുത്തിറക്കമാണ്. പുല്ലുമേട്ടിൽ നിന്ന് 6 കിലോ മീറ്റർ കൂടി കാട്ടിലൂടെ സഞ്ചരിച്ചാലാണ് പൂങ്കാവനവും കഴുതക്കുഴിയും കടന്ന് സന്നിധാനത്ത് എത്താനാകുക. ഇതിൽ കഴുതക്കുഴിയിൽ കുടിയ്ക്കാനുള്ള വെള്ളം ഒരുക്കി വച്ചിട്ടുണ്ട്.
ഹൃദ്രോഗികൾ
പ്രധാനപാതവഴി പോകുക
ഇതുവഴി യാത്ര ചെയ്യുന്നവർ കൃത്യമായി ആരോഗ്യം നോക്കണമെന്നും ആവശ്യത്തിന് വിശ്രമിച്ച ശേഷം മാത്രം യാത്ര ചെയ്യണമെന്നുമാണ് വണ്ടിപ്പെരിയാർ സി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശം. ഭക്ഷണം, വെള്ളം എന്നിവ കൃത്യമായ കഴിയ്ക്കുകയും കുടിയ്ക്കുകയും വേണം. ഹൃദയസംബന്ധമായ രോഗമുള്ളവർ കുത്തനെയുള്ള കയറ്റം കയറുന്നത് കഴിവതും ഒഴിവാക്കുന്നതാണ് ഉത്തമം. മറ്റുള്ളവർ കൃത്യമായ വിശ്രമം എടുത്ത ശേഷം മാത്രം കയറ്റം കയറാൻ ശ്രദ്ധിക്കണമെന്നും കഴിവതും പമ്പ വഴി പോകണമെന്നും ആരോഗ്യ പ്രവർത്തകർ ഓർമിപ്പിക്കുന്നു.