പഴകിയ ആഹാരസാധനങ്ങൾ കണ്ടെത്തി
ഇടുക്കി: ജില്ലയിലെ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന ആരംഭിച്ചു. ചെറുതോണി, പൈനാവ് മേഖലയിലെ ഹോട്ടലുകളിലും ബേക്കറിയിലുമാണ് ആദ്യ ഘട്ട മിന്നൽ പരിശോധന നടത്തിയത്. അവധിക്കാല ടൂറിസം ജില്ലയിൽ നല്ല രീതിയിൽ നടക്കുന്നതിനാൽ വിനോദ സഞ്ചാരികൾ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകൾക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന . പൈനാവിലെ ഒരു ഹോട്ടലിൽ തികച്ചും വൃത്തിഹീനമായ സ്രോതസിൽ നിന്നും വെളളം ഉപയോഗിക്കുന്നത് കണ്ടെത്തിയതിനാൽ ഹോട്ടൽ അടച്ച് പൂട്ടുകയും ചെറുതോണിയിലെ ഹോട്ടലിൽ നിന്നും പഴകിയതും ഉപയോഗ ശൂന്യമായതുമായ ആഹാര സാധനങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. കടയുടമയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ലൈസൻസ്, ഹെൽത്ത് കാർഡ് എന്നിവയില്ലാതെ പ്രവൃത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഹോട്ടലുകളോ മറ്റ് അനുബന്ധ സ്ഥാപനങ്ങ;ളോ വൃത്തിഹീനമായി പ്രവർത്തിക്കുന്നത് കണ്ടാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. മനോജ് അറിയിച്ചു. വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ വി.എസ് മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സാബു ടി.ജെ, ഷാജു. ഡി, പ്രവീഷ്‌കുമാർ ടി.പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.