kottiur
അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരം രഹിത പാതയ്ക്കായുള്ള ആലോചനായോഗം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയൂർ: അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരം രഹിത പാതയ്ക്ക് ജീവൻ വയ്ക്കുന്നു. റോഡ് യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായുള്ള ആലോചനായോഗം കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു. അപകട പാതയായ പാൽചുരം -ബോയ്സ് ടൗൺ റോഡിനേക്കാൾ പഴക്കമുണ്ട് ചുരം രഹിത പാത എന്ന നാട്ടുകാരുടെ ആവശ്യത്തിന്. നിലവിലെ അമ്പായത്തോട് -ബോയ്സ് ടൗൺ പാതക്ക് പകരം തലപ്പുഴ 44-ാം മൈൽ താഴെ പാൽച്ചുരം -അമ്പായത്തോട് ബദൽ പാത വേണമെന്ന ആവശ്യമായിരുന്നു ഉയർന്നത്.

ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിമാർക്കും വകുപ്പ് മന്ത്രിമാർക്കും കാലങ്ങളായി നിവേദനം നൽകിയെങ്കിലും ഫലം സാദ്ധ്യതാപഠനങ്ങളിൽ മാത്രമായി ഒതുങ്ങി. അമ്പായത്തോട് നിന്ന് താഴേ പാൽച്ചുരം വഴി വനത്തിലൂടെ തലപ്പുഴക്കടുത്ത് 44-ാം മൈലിൽ പ്രധാന പാതയിൽ എത്തിച്ചേരുന്നതാണ് നിർദിഷ്ട ബദൽ റോഡ്. ചുരമില്ല എന്നതാണ് ഈ പാത പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണം. എന്നാൽ, വനത്തിന്റെ സാന്നിദ്ധ്യമാണ് പദ്ധതിക്ക് തടസ്സം. അടുത്ത കാലത്ത് വനനിയമങ്ങളിൽ ചില ഇളവുകൾ വന്നതിന്റെ പശ്ചാത്തലത്തിൽ ചുരം രഹിതപാത യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനപ്രതിനിധികളും നാട്ടുകാരും.

ആലോചനാ യോഗം കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പൂടാകം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻ തുരുത്തിയിൽ, ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എൻ.സുനീന്ദ്രൻ, ഇന്ദിര ശ്രീധരൻ, പഞ്ചായത്തംഗം ഷാജി പൊട്ടയിൽ, പി. തങ്കപ്പൻ, ബാബു കാരുവേലിൽ, പി.സി. രാമകൃഷ്ണൻ, ജോയി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

കൂപ്പ് റോഡിൽ ഒരു പിടി

കൂപ്പ് റോഡ് എന്ന പേരിൽ ഒരുവഴി നേരത്തെ ഇവിടെ ഉണ്ടായിരുന്നു. കൊട്ടിയൂർ പഞ്ചായത്ത് ലീസിനെടുത്തതായിരുന്നെങ്കിലും പിന്നീടത് മുടങ്ങി. ഇത്തരം രേഖകളുടെയെല്ലാം പിൻബലത്തിൽ ചുരം രഹിത പാതയ്ക്കായി ശ്രമിക്കാനാണ് തീരുമാനം.

ചുരം രഹിത പാത കമ്മറ്റി

കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടകം (ചെയർമാൻ), ജോയി ജോസഫ്, കെ.എൻ സുനീന്ദ്രൻ (വൈസ് ചെയർമാൻ), വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ (കൺവീനർ), ഷാജി പൊട്ടയിൽ (ജോ. കൺവീനർ), പി.തങ്കപ്പൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായ ചുരം രഹിത പാത കമ്മറ്റി രൂപീകരിച്ചു.