
രണ്ടാഴ്ചക്കിടയിൽ രണ്ടാമത്തെ വീട്ടിൽ
പയ്യന്നൂർ: പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ വീണ്ടും കവർച്ച. കേളോത്ത് ഉളിയത്ത് കടവ് റോഡിലെ വാടക ക്വാർട്ടേഴ്സിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്. ആറ് പവനും 5000 രൂപയുമാണ് നഷ്ടമായത്. പാലക്കാട് സ്വദേശിനി എസ്. ജന്നത്ത് നിഷയും രണ്ട് മക്കളുമാണ് ഇവിടെ താമസിക്കുന്നത്.
പയ്യന്നൂരിൽ സഹോദരൻ അബ്ബാസിന്റെ തുണിക്കടയിൽ ജോലി ചെയ്യുന്ന ജന്നത്ത് ബുധനാഴ്ച മക്കളോടൊപ്പം നാട്ടിൽ പോയിരുന്നു. വ്യാഴാഴ്ച വാതിലിന്റെ പൂട്ട് കാണാത്തതിനാൽ തൊട്ടടുത്ത് താമസിക്കുന്നവർ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് അബ്ബാസ് എത്തി നോക്കിയപ്പോൾ പൂട്ട് കാണാനില്ല. തുടർന്ന് നോക്കിയപ്പോഴാണ് അലമാര പൊളിച്ച് ചെറിയ ബാഗുകളിൽ സൂക്ഷിച്ച സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ബാഗുകൾ ക്വാർട്ടേഴ്സിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൂട്ട് കാണാനില്ല. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. തായിനേരിയിലെ വാടക ക്വാട്ടേഴ്സിസിൽ നിന്ന് രണ്ടാഴ്ച മുമ്പാണ് കുടുംബം കേളോത്തേക്ക് മാറിയത്.
പയ്യന്നൂരിൽ പൂട്ടിയിട്ട വീടുകളും കടകളും കുത്തിത്തുറന്ന് കവർച്ച വ്യാപകമാണ്. രണ്ടാഴ്ച മുമ്പാണ് മഹാദേവ ഗ്രാമത്തിലെ പ്രവാസിയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 20 പവന്റെ ആഭരണങ്ങളും 20,000 രൂപയും ബാങ്കിന്റെ ബ്ലാങ്ക് ചെക്ക് ബുക്കും പാസ്‌പോർട്ടും രേഖകളും കവർന്നത്. ചേരിക്കൽമുക്കിലെ വിദേശത്ത് എൻജിനീയറായ വിഗ്നേഷ് ഹൗസിൽ സുനിൽകുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സുനിൽകുമാറിന്റെ ഭാര്യ പൂർണ്ണിമയും കുടുംബവും വീട് പൂട്ടി തലശ്ശേരിയിലെ സ്വന്തം വീട്ടിൽ പോയിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകർത്താണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കൊണ്ടുപോയത്. പൂർണ്ണിമയുടെ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തുവെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. പയ്യന്നൂർ ടൗണിൽ അടുത്തിടെ നിരവധി കടകളിലും കവർച്ച നടന്നിരുന്നു.