കണ്ണൂർ: ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപകമായ പരിശോധനകൾ നടത്തും. വ്യാജ/ അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും സംഭരണവും വിപണനവും തടയുന്നതിനുള്ള പരിശോധനകൾ ജനുവരി മൂന്ന് വരെ തുടരും. ഇതിന്റെ ഭാഗമായി മദ്യ/ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായി വിവിധ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

നിയോജകമണ്ഡലം/ താലൂക്ക്/ പഞ്ചായത്ത് തലത്തിൽ ജനകീയ കമ്മിറ്റികൾ വിളിച്ചുചേർത്ത് ജനപ്രതിനിധികൾ, ഗവ. ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരിൽ നിന്നും അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചുളള വിവരങ്ങൾ ശേഖരിച്ച് നടപടികൾ സ്വീകരിക്കും. അതിർത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധനകൾ ശക്തമാക്കുന്നതിനും പൊലീസ്, റവന്യൂ, ഫോറസ്റ്റ്, ഭക്ഷ്യ സുരക്ഷാവിഭാഗം, ഡ്രഗ്സ്‌ കൺട്രോൾ, കർണാടക എക്സൈസ്/പൊലീസ് തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനകളും നടത്തും.

അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാകുന്നതിനാൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും താമസസ്ഥലങ്ങളിലും നിരീക്ഷണങ്ങളും പരിശോധനയും നടത്തും. എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം എക്സൈസ് ഡിവിഷൻ ഓഫീസിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

വിവരങ്ങൾ നൽകുന്നവർക്ക് സമ്മാനം

വലിയ അളവിലുള്ള മദ്യം/ മയക്കുമരുന്ന് കേസുകൾ കണ്ടുപിടിക്കാനുതകുന്ന വിവരങ്ങൾ നൽകുന്നവർക്ക് ആകർഷകമായ സമ്മാനമാണ് എക്സൈസ് വാഗ്ദാനം ചെയ്യുന്നത്. വിവരങ്ങൾ നൽകുന്നവരുടെ ഫോൺ നമ്പറുകൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. അറിയിക്കേണ്ട നമ്പർ: ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ, കണ്ണൂർ - 04972 706698. ഡിവിഷനൽ കൺട്രോൾറൂം: എക്സൈസ് ഡിവിഷൻ ഓഫീസ്, കണ്ണൂർ. - 04972 706698, ടോൾ ഫ്രീ നമ്പർ 1800 425 6698, 155358.

സ്ട്രൈക്കിംഗ് ഫോഴ്സ്

ജില്ലയിലെ താലൂക്ക് പരിധികളിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും താലൂക്ക്തല സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഒരു എക്സൈസ് ഇൻസ്പെക്ടർ, രണ്ട് പ്രിവന്റീവ് ഓഫീസർമാർ, മൂന്ന് സിവിൽ എക്സൈസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിവർ വാഹന സഹിതം ഉണ്ടായിരിക്കും. അതിർത്തി പ്രദേശങ്ങൾ, കോളനികൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകൾ നടത്തും.

ഇന്റലിജൻസ് ടീം

ജില്ലയിലെ 12 റേഞ്ചുകളിലും രണ്ടുവീതം പ്രിവന്റിവ് ഓഫീസർ/ സിവിൽ എക്സൈസ് ഓഫീസർ എന്നിവർ ഉൾപ്പെടുന്ന ഇന്റലിജൻസ് ടീം കർമ്മനിരതരാണ്. റേഞ്ച് പരിധിയിലെ വ്യാജമദ്യ നിർമ്മാണം, വിതരണം, ശേഖരം, സ്ഥിരം കുറ്റവാളികളെക്കുറിച്ചുളള വിവരങ്ങൾ എന്നിവ ശേഖരിച്ച് നടപടികൾ തുടരുന്നു.