തലശ്ശേരി: കുഞ്ഞിനെ വിട്ടു നൽകാതിരിക്കാൻ യുവാവിനെ വ്യാജ പോക്സോ കേസിൽ പ്രതിയാക്കി പീഡിപ്പിച്ച ഭാര്യക്കും അമ്മായിഅമ്മയ്ക്കുമെതിരെ കേസടുക്കാൻ കോടതി ഉത്തരവ്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ 35കാരനെ പോക്സോ കേസിൽ കുടുക്കിയതിനാണ് മട്ടന്നൂർ എടയന്നൂരിലെ യുവതിയുടെയും അമ്മയുടെയും പേരിൽ ഗൂഢാലോചന, വഞ്ചന, ഉൾപെടെയുള്ള കുറ്റങ്ങൾക്ക് കേസെടുക്കാൻ തലശ്ശേരി പോക്സോ കോടതി ഉത്തരവിട്ടത്. ദാമ്പത്യ കലഹം കാരണം യുവാവും ഭാര്യയും അകന്നു കഴിയുകയാണ്. തലശ്ശേരി കുടുംബ കോടതിയിൽ കേസും നിലവിലുണ്ട്. ഈ കേസിന്റെ വിചാരണ വേളയിൽ മകനെ ഭർത്താവിന് വിട്ടു നൽകാതിരിക്കാൻ യുവതിയും അമ്മയും ചേർന്ന് പോക്സോ കേസ് നൽകി. സ്വന്തം മകനെ ഉപദ്രവിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പോക്സോ കേസിന്റെ വിചാരണയിൽ സംഭവം തെറ്റാണെന്നും, വ്യാജ പരാതിയാണെന്നും കോടതിക്ക് ബോധ്യപ്പെട്ടു. ഇതേ തുടർന്നാണ് പരാതിക്കാരികൾക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.