beeran

സുൽത്താൻ ബത്തേരി: പഴേരി തോട്ടക്കരയിൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മദ്ധ്യവയസ്‌ക ജീവനൊടുക്കി. ബത്തേരി തൊടുവെട്ടി സ്വദേശി പുത്തക്കാടൻ ബീരാൻ (58) ആണ് വെട്ടേറ്റുമരിച്ചത്. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതിയെയാണ് (56) തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ വൈകിട്ട് മൂന്നോടെ ചന്ദ്രമതിയുടെ വീട്ടിലായിരുന്നു സംഭവം.

ഉച്ചയോടെ ബീരാൻ പഴേരിയിലെ ചന്ദ്രമതിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന അമ്മ ദേവകിയെ സഹോദരന്റെ വീട്ടിലേക്ക് ചന്ദ്രമതി പറഞ്ഞയച്ചു. ദേവകി വൈകിട്ട് തിരികെയെത്തിയപ്പോഴാണ് വീടിന് പിറകുവശത്ത് ചന്ദ്രമതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ സഹോദരനെ വിവരമറിയിച്ചു. സഹോദരൻ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിൽ കഴുത്തിന് വെട്ടേറ്റുമരിച്ച നിലയിൽ ബീരാന്റെ മൃതദേഹം കണ്ടത്.

ചന്ദ്രമതിയും ബീരാനും സുഹൃത്തുക്കളും കൂട്ടു കച്ചവടക്കാരുമായിരുന്നു. ഇരുവരും ചേർന്ന് അടുത്തിടെ ഗുഡ്സ് ഓട്ടോ വാങ്ങിയിരുന്നു. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇരുപതു വർഷം മുമ്പ് ചന്ദ്രമതിയെ ഉപേക്ഷിച്ചുപോയ ഭർത്താവ് കുട്ടപ്പൻ ഒരുവർഷം മുമ്പ് മരണപ്പെട്ടു. രണ്ട് ആൺമക്കൾ വേറെയാണ് താമസിക്കുന്നത്. ബീരാന് ഭാര്യയും രണ്ട് മക്കളുമുണ്ട്. സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി കെ.കെ അബ്ദുൾ ഷരീഫിന്റെ നേതൃത്തിൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.