കുറ്റ്യാടി: വാഹനം കടന്നുവരാവുന്ന വിധത്തിൽ പാലം വേണമെന്ന നാഗംപാറ ലക്ഷം വീട് കോളനിക്കാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം. കാവിലും പാറ പഞ്ചായത്ത് പത്താം വാർഡുൾപ്പെടുന്ന ഭാഗത്താണ് പാലമില്ലാത്തതിനാൽ പട്ടിക വർഗ വിഭാഗങ്ങളിലുൾപ്പെടെയുള്ള നൂറോളം കുടുംബങ്ങൾ പ്രയാസമനുഭവിക്കുന്നത്.
അമ്പത് വർഷം മുമ്പ് നിർമ്മിച്ച നടപ്പാലമാണ് ഇപ്പോഴും ഇവരുടെ ഏക ആശ്രയം .ഇതാകട്ടെ അടിഭാഗം കോൺക്രീറ്റ് ഇളകിമാറി കമ്പികൾ പുറത്തു വന്ന നിലയിലാണ്. പാലത്തിനടുത്ത് ഇരുഭാഗത്തും ടാർ ചെയ്ത റോഡുണ്ടെങ്കിലും പാലമുൾപ്പെടുന്ന ഭാഗത്തേക്ക് വാഹനത്തിന് കടന്നുവരാനാകില്ല. കിടപ്പു രോഗികളെ പാലത്തിനക്കരെ എടുത്തു കൊണ്ടു പോയി വേണം വാഹനത്തിൽ കയറ്റാൻ. പാലം യാഥാർത്ഥ്യമായാൽ സ്കൂൾ, ആശുപത്രി, ചാത്തങ്കോട്ടു നട, തൊട്ടിൽ പാലം തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താനാകും.നിലവിൽ തൊട്ടിൽ പാലത്ത് എത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി ചാപ്പംതോട്ടം വഴി പോകേണ്ട സ്ഥിതിയാണ് കോളനിക്കാർക്ക് .പാലം വേണമെന്നാവശ്യപ്പെട്ട് എം.പി,എം.എൽ.എ എന്നിവർക്ക് നിവേദനം നല്കിയിരുന്നതായും പഞ്ചായത്ത് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നതായും നാട്ടുകാർ പറഞ്ഞു. തുടർ നടപടികൾക്ക് പകരം മറ്റൊരു ഭാഗത്ത് പാലം നിർമിക്കാനുള്ള നീക്കമാണുണ്ടായതെന്നും അവർ പറഞ്ഞു. കെ.മുരളീധരൻ എം.പി.യുടെ ആസ്തിവികസനഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഒരു മാസം മുമ്പാണ് നടന്നത്. ചാപ്പൻ തോട്ടത്തിൽ പാലമുണ്ടായിരിക്കെയാണ് അടുത്ത് മറ്റൊരു പാലം നിർമ്മിക്കാൻ നടപടിയെടുത്തതെന്നും പാലം അത്യാവശ്യമായ ലക്ഷം വീട് കോളനിയെ അധികൃതർ അവഗണിക്കുകയായിരുന്നെന്നും കോളനിക്കാർ പറഞ്ഞു. പ്രദേശത്തിന്റെ വികസനത്തിന് പാലം അനുവദിക്കാനുള്ള നടപടി ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.