കോഴിക്കോട്: ക്രിസ്മമസിനോടനുബന്ധിച്ച് ഭക്ഷ്യ വസ്തുക്കളടേയും മറ്റ് നിത്യോപയോഗ സാധനങ്ങളുടേയും വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത, മറിച്ചു വില്പന, ഭക്ഷ്യവസ്തുക്കളിലെ മായം, ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയുന്നതിനായി കോഴിക്കോട് ജില്ലയിൽ ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, റവന്യൂ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് വിപണി പരിശോധന തുടങ്ങി. പച്ചക്കറി, പലവ്യഞ്ജനം, ഹോട്ടലുകൾ, ചിക്കൻ സ്റ്റാൾ ഉൾപ്പെടെയുള്ള 169 മൊത്ത ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ ഇതുവരെ നടത്തിയ പരിശോധനയിൽ 22 സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
വിലവിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഒരേ സാധനത്തിനു തന്നെ വ്യത്യസ്ത വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിലവിവര പട്ടിക പൊതുജനം കാണത്തക്ക വിധം പ്രദർശിപ്പിക്കുന്നതിനും അധികവില ഈടാക്കാതിരിക്കുന്നതിനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് വരും ദിവസങ്ങളിലും പരിശോധന തുടരും.