
കോഴിക്കോട് : സമരസദസാണ് കേരളത്തിൽ ഇനി നടക്കാൻ പോകുന്നതെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. എം.വി. ഗോവിന്ദൻ പറഞ്ഞപോലെ വെട്ടുംതടയുമാണ് ശൈലി. നവ കേരള സദസ് പത്തുനിലയിൽ പൊട്ടിയതിന്റെ ക്ഷീണം തീർക്കാനാണ് യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചത്.
സെക്രട്ടേറിയറ്റ് മാർച്ചിൽ യുവമോർച്ച പ്രകോപനമുണ്ടാക്കിയിട്ടും ഒഴുക്കൻ മട്ടിലായിരുന്നു പൊലീസ് നടപടി. യു.ഡി.എഫ് എം.പിമാരെ മുഖ്യമന്ത്രി നിരന്തരം കുറ്റപ്പെടുത്തുകയാണ്. ഇതെല്ലാം മോദി പിണറായി കൂട്ടുകെട്ടിന്റെ ഭാഗമാണ്. ഇടതുമുന്നണിയിൽ തിരുത്തൽ ശക്തിയായിരുന്ന സി.പി.ഐ ദാസ്യവേല തുടങ്ങിയതാണ് കഷ്ടം. എം.പിമാർക്കെതിരെയുള്ള ആക്രമണത്തിൽ ലോക് സഭാ സ്പീക്കർക്ക് പരാതി നൽകും.
കേന്ദ്രത്തിൽ മോദി ചക്രവർത്തിയും പിണറായി തമ്പുരാനുമാണ്. രണ്ടുപേർക്കുമെതിരെയാണ് യു.ഡി.എഫിന്റെ പ്രതിരോധം. ദിവസവും നവകേരള സദസിൽ തള്ളുന്ന പിണറായി എം.പിമാരുടെ സസ്‌പെൻഷനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. നിയമസഭയിൽ എം.എൽ.എമാരുടെ സസ്‌പെൻഷൻ കൂടിയേ ഇനി ബാക്കിയുള്ളൂ. മാദ്ധ്യമ പ്രവർത്തകർക്കെതിരായ കേസിൽ മോദി ചെയ്യുന്നത് തന്നെയാണ് പിണറായിയും ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.