
കോഴിക്കോട് : നീതിക്കായുള്ള ഹർഷീനയുടെ പോരാട്ടത്തിന് ഒടുക്കം പൊലീസിൽ നിന്നു നീതി. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ
ഡോക്ടർമാരുടെ അനാസ്ഥക്കെതിരെ കേസന്വേഷിച്ച മെഡിക്കൽകോളേജ് അസി.കമ്മിഷണർ കെ.സുദർശൻ കുന്ദമംഗലം കോടതിയിൽ നാളെ കുറ്റപത്രം നൽകും.
മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഡോ. സി.കെ. രമേശൻ, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എം. ഷഹന, കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം നൽകുക.
ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി നോക്കവേയാണ് സംഭവം.
2017ൽ ഹർഷീനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് കണ്ടെത്തിയിരുന്നു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കുന്നതെന്ന് എ.സി.സുദർശൻ പറഞ്ഞു.