
കോട്ടയം : വെള്ളയപ്പത്തിനൊപ്പം തേങ്ങാപ്പാൽ ഒഴിച്ചു കുറുക്കിയെടുത്ത താറാവില്ലാതെ കോട്ടയംകാർക്ക് എന്ത് ക്രിസ്മസ് ! ക്രിസ്മസ് കാലത്തെ താറാവ് രുചിയുടെ പ്രതീക്ഷയിലാണ് ജില്ലയിലെ കർഷകർ. കഴിഞ്ഞ സീസൺ പക്ഷിപ്പനി കവർന്നതോടെ ഇത്തവണത്തെ വിപണി ലക്ഷ്യമിട്ട് അപ്പർ കുട്ടനാട്ടിലെ കർഷകർ സജീവമായി. അതേസമയം ഇടനിലക്കാരുടെ ഇടപെടലിൽ വിലകിട്ടാതെ പോകുമെന്ന ഭീതിയുമുണ്ട്. ക്രിസ്മസ് വിപണിക്കായി കുമരകം, തലയാഴം, വെച്ചൂർ, ആർപ്പൂക്കര, ചങ്ങനാശേരി തുടങ്ങിയ പ്രദേശങ്ങളിലായി ഒരുലക്ഷത്തോളം താറാവുകൾ സ്റ്റോക്കുണ്ട്. ചാര, ചെമ്പല്ലി ഇനങ്ങളിൽപ്പെട്ട താറാവുകൾക്കാണ് പ്രിയം. പുഞ്ചക്കൊയ്ത്ത് കഴിയുന്ന സമയങ്ങളിലാണ് കൂടുതൽ താറാവുകളെ വിരിയിച്ച് എടുക്കുന്നതും മുട്ടത്താറാവുകളെയും ഇറച്ചിത്താറാവുകളേയും വേർതിരിക്കുന്നതും. ഇറച്ചിക്കായി മാറ്റിയവയാണ് ക്രിസ്മസ് വിപണിയിൽ എത്തുന്നത്.
കൊയ്ത്ത് വൈകി, ചെലവ് കൂടി
കൊയത്തിന് ശേഷം പാടങ്ങളിലിറക്കിയാണ് പ്രധാന തീറ്റ. കൊയ്ത്ത് വൈകും തോറും പുറം തീറ്റ നൽകണം. പാടശേഖര സമിതിക്ക് പ്രത്യേകം പണവും നൽകിയാണ് താറാവുകളെ തീറ്റിക്കുന്നത്. താറാവ് മുട്ടയ്ക്ക് ഡിമാൻഡുണ്ടെങ്കിലും തമിഴ്നാട്ടിൽ നിന്ന് മുട്ടയുടെ വരവ് കൂടിയത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
ഈ ക്രിസ്മസിന്.
ഒരു ലക്ഷം താറാവുകൾ
കടകളിൽ വില
350ന് മുകളിൽ
ആശങ്കയും ഇരട്ടി
പക്ഷിപ്പനി ഭീഷണി
ന്യായവിലയില്ല
തീറ്റയിനത്തിലെ വൻ ചെലവ്
ഇടനിലക്കാരുടെ ചൂഷണം
'' സർക്കാർ സംവിധാനങ്ങളായ മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യ, മത്സ്യഫെഡിന്റ വിൽപ്പനശാലകൾ എന്നിവയിലൂടെയും കർഷകരിൽ നിന്നും വൃത്തിയാക്കിയ താറാവിനെ വാങ്ങാനാവും. ഇലനിലക്കാരെ ഒഴിവാക്കി കർഷകർക്ക് ന്യായമായ വില ലഭിക്കുകയാണ് പ്രധാനം''
എബി ഐപ്പ്