police

പാലാ : എൻ.സി.സി കേഡറ്റായ വിദ്യാർത്ഥിനിയ്ക്ക് വാട്‌സ് ആപ്പിൽ അശ്ലീലവീഡിയോ അയച്ചെന്ന ആരോപണത്തെ തുടർന്ന് ട്രാഫിക് പൊലീസുകാരനെ സ്ഥലം മാറ്റി. പാലാ ട്രാഫിക് സ്റ്റേഷനിലെ ശിവദാസിനെയാണ് കഴിഞ്ഞ ദിവസം കോട്ടയം ഈസ്റ്റിലേക്ക് സ്ഥലം മാറ്റിയത്.

ട്രാഫിക് പൊലീസിനെ സഹായിക്കാനായി നിയോഗിക്കപ്പെട്ട വിദ്യാർത്ഥിനിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. എന്നാൽ പെൺകുട്ടി രേഖാമൂലം പരാതി നൽകാത്തതിനാൽ സസ്‌പെൻഷന് പകരം സ്ഥലംമാറ്റത്തിലൊതുങ്ങുകയായിരുന്നു നടപടി. ഒരു മാസം മുൻപ് വാഹനപരിശോധനയുടെ പേരിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച പാലാ ട്രാഫിക് പൊലീസിലെ എസ്.ഐ. പ്രേംസൺ, എ.എസ്.ഐ ബിജു കെ. തോമസ് എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. സെക്രട്ടറി എന്ന് വിളിപ്പേരുള്ള ഒരു എ.എസ്.ഐ.യുടെ നേതൃത്വത്തിൽ ചുരുക്കംചില വിവാദ നായകർ ഇപ്പോഴും ഇവിടെ തുടരുണ്ടെന്നാണ് സേനാംഗങ്ങൾ തന്നെ പറയുന്നത്. രണ്ട് വർഷം മുമ്പ് ഡിവൈ.എസ്.പിയ്ക്കും, സി.ഐയ്ക്കുമെതിരെ വാട്‌സ് ആപ്പിൽ സന്ദേശമയച്ച എ.എസ്.ഐയ്ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. ബസ് സ്റ്റാൻഡിൽ ഫോട്ടോയെടുത്തെന്നാരോപിച്ച് ഒരാളെ മർദ്ദിച്ചവശനാക്കിയതും സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പൊലീസാണ്. നടപടിയ്ക്ക് ഡിവൈ.എസ്.പി ശുപാർശ ചെയ്തെങ്കിലും ഒന്നും നടന്നില്ല. ചില പൊലീസ് സംഘടന നേതാക്കളുടെ സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.