
കോട്ടയം: ക്രിസ്മസിന്റെ വരവറിയിച്ച് ക്രിസ്മസ് തൊപ്പിയും പാപ്പായുടെ മുഖം മൂടിയുമായി തെരുവോരം കീഴടക്കി അന്യസംസ്ഥാനതൊഴിലാളികൾ. നഗരവീഥിയുടെ ഇരുവശങ്ങളിലും ആരെയും ആകർഷിക്കുന്ന തരത്തിലാണ് ചുവപ്പും വെള്ളയും കലർന്ന ക്രിസ്മസ് പാപ്പായുടെ മുഖംമൂടികളും തൊപ്പിയും നിരന്നിരിക്കുന്നത്. എം.സി റോഡിൽ നാഗമ്പടം, ഏറ്റുമാനൂർ, തെള്ളകം, കോടിമത തുടങ്ങിയ ഇടങ്ങളിൽ റോഡുകളുടെ ഇരുവശങ്ങളിലും സീസൺ കച്ചവടക്കാരുടെ നീണ്ട നിരയാണ്.
ക്രിസ്മസ് തെരുവോര വിപണിയുമായി രാജസ്ഥാൻ സ്വദേശികളാണ് കുടുംബസമേതം നഗരത്തിലെത്തിയത്. കോടിമതയിലെ നാലുവരിപ്പാതയിലെ ഇരുവശങ്ങളിലുമുള്ള നടപ്പാതയിലും നാഗമ്പടത്തുമാണ് ക്രിസ്മസ് തെരുവോര വിപണി സജീവമായത്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ക്രിസ്മസ് പാപ്പാ തൊപ്പി, മാസ്ക്, ഡ്രസ്, തൊപ്പിയും മാസ്കും ഉൾപ്പെടെയുള്ളത് എന്നിവയാണ് ഇവിടെയുള്ളത്. ക്രിസ്മസ് ട്രീ, ക്രിസ്മസ് പാപ്പാ പാവ എന്നിവയും ഇത്തവണയുണ്ട്.
തൊപ്പിയുടെ വില 40 രൂപയാണ്. മൂന്നെണ്ണം 100 രൂപ. തൊപ്പിയും മാസ്കും ഉൾപ്പെടുന്നതിന് 150 രൂപ. ഡ്രസ് വില 700 രൂപയാണ്. വലുതിന് 900 രൂപ. പാവയ്ക്ക് 250 രൂപയാണ് വില. ഡൽഹിയിൽ നിന്നാണ് ഇവ എത്തിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ദിവസങ്ങൾക്ക് മുൻപാണ് രാജസ്ഥാൻ സ്വദേശികൾ നഗരത്തിലെത്തിയത്. കച്ചവടം നല്ലരീതിയിൽ നടക്കുന്നുണ്ടെന്ന് ഇവർ പറഞ്ഞു. ക്രിസ്മസിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങും.