
പാലാ: പ്രതിഷേധ സമരങ്ങൾ ഫലം കണ്ടു. ഒടുവിൽ പാലാ ടി.ബി. റോഡ് ടാറിംഗ് വേലകൾ തുടങ്ങി.
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടി.ബി. റോഡ് കുണ്ടും കുഴിയുമായി തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകളായിരുന്നു.
വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റും ഇതിനെതിരെ സമരവുമായി രംഗത്തുവന്നെങ്കിലും ആദ്യമൊന്നും റോഡിന്റെ ചുമതലയുള്ള നഗരസഭാ അധികാരികൾ വേണ്ട നടപടി സ്വീകരിച്ചിരുന്നില്ല. ഒടുവിൽ ജനകീയ പ്രതിഷേധം കനത്തു.
ഭരണസമിതിയുടെ തൊഴിലാളി യൂണിയൻ തന്നെ തങ്ങളുടെ ഭരണനേതൃത്വത്തിനെതിരെ സമരവുമായി റോഡിലിറങ്ങി. കെ.ടി.യു.സി. (എം) ന്റെ നേതൃത്വത്തിലുള്ള സമരം നഗരസഭാ ഭരണതലത്തിൽത്തന്നെ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചു. ഇതിനുപിന്നാലെയാണ് ഇന്നലെ രാവിലെ റോഡ് ടാർ ചെയ്യാൻ അധികാരികൾ അടിയന്തിര നടപടി സ്വീകരിച്ചത്.
ടാറിംഗ് വൈകിയത് മഴ കാരണം
ടി.ബി റോഡ് ഉൾപ്പെടെ ടാർ ചെയ്യാൻ വൈകിയതിനു കാരണം മഴ മാറാൻ വൈകിയതാണെന്ന് നഗരസഭാ ചെയർപേഴ്‌സൺ. നഗരസഭയിലെ തകരാറിലായ മുഴുവൻ റോഡുകളും മെയിന്റനസ് നടത്തുന്നതിനായി 8 മാസം മുൻപ് തന്നെ ജില്ലാ ആസൂത്രണ സമിതിയുടെ അഗീകാരം നേടി ടെൻഡർ ചെയ്ത് വിവിധ കരാറുകാർ വേലകൾ ഏറ്റെടുത്തിരുന്നതാണ്. സാധാരണ ഗതിയിൽ സെപ്റ്റംബർ മാസത്തോടെ മഴ ശമിക്കുന്നതാണ്. എന്നാൽ ഡിസംബറിൽ പോലും പല ദിവസങ്ങളിലും മഴ പെയ്യുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. മഴയത്ത് റോഡ് ടാർ ചെയ്ത് പൊളിഞ്ഞ് പോയാൽ വ്യാപകമായ പരാതിയും അഴിമതി ആരോപണവും ഉണ്ടാവാൻ സാധ്യതയുണ്ട്. അതു കൊണ്ട് മഴ പൂർണമായി മാറാതെ ടാറിംഗ് നടത്താൻ കരാറുകാരെ നിർബന്ധിക്കാൻ ഭരണനേത്യത്തിന് സാധിക്കില്ല.പാലാ ജൂബിലി തിരുനാളിന് മുൻപ് റ്റി.ബി റോഡ് ടാർ ചെയ്യാൻ കരാറുകാരൻ മുന്നൊരുക്കങ്ങൾ നടത്തിയെങ്കിലും മഴ ശക്തമായതിനാലാണ് നീണ്ടുപോയത്. ഇതിന്റെ പേരിൽ സമരം നടത്തിയത് അവരുടെ അവകാശമായി മാത്രമേ കാണുന്നുള്ളൂ. സമരത്തിന്റെ പേരിലല്ല, മഴ മാറി നിൽക്കുന്നതിന്റെ പേരിലാണ് ടി.ബി റോഡ് ടാർ ചെയ്യുന്നതെന്നും ചെയർപേഴ്‌സൺ ജോസിൻ ബിനോ അറിയിച്ചു.