
കോട്ടയം : ക്രിസ്മസ് വിഭവങ്ങളൊരുക്കാനുള്ള ആവേശത്തിലാണ് ക്രൈസ്തവ വിശ്വാസികൾ. കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നതിന്റെ ഓർമ്മയിൽ ഭവനങ്ങളിലും ദേവാലയങ്ങളിലും പുൽക്കൂടുകൾ ഒരുക്കിയാണ് വിശ്വാസികൾ ക്രിസ്മസിനെ വരവേറ്റത്. പല ദേവാലയങ്ങളിലും തിരുപ്പിറവിയുടെ ദൃശ്യാവിഷ്‌കാരവും ഒരുക്കിയിരുന്നു. കരോൾ ഗാന മത്സരങ്ങൾ, പുൽക്കൂട് മത്സരങ്ങൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. ഭവനങ്ങളെയും വീഥികളെയും മനോഹര അലങ്കാരദീപങ്ങളാലും നക്ഷത്രങ്ങളാലും അലങ്കരിച്ചാണ് വിശ്വാസികൾ ക്രിസ്തുദേവന്റെ തിരുപ്പിറവിയെ വരവേറ്റത്. കേക്കും മീനും ഇറച്ചിയുമെല്ലാം വാങ്ങിക്കൂട്ടുന്ന തിരക്കായിരുന്നു ഇന്നലെ. രാവിലെ മുതൽ മത്സ്യ, മാംസ വ്യാപാര കേന്ദ്രങ്ങളിൽ നീണ്ട ക്യൂവായിരുന്നു. ബേക്കറികളിലും കച്ചവടം പൊടിപൊടിച്ചു. മീനിൽ നെയ്മീനായിരുന്നു താരം. ആവോലി, വറ്റ,മോത, ചൂര തുടങ്ങിയവയും തൊട്ടു പിന്നിലുണ്ട്. ഇറച്ചി വിഭവങ്ങളിൽ കോഴിക്കും ബീഫിനും മട്ടനുമായിരുന്നു പ്രിയം. ഇറച്ചിവിഭവങ്ങൾക്ക് ആവശ്യമായതിനാൽ ഉള്ളിയും സവാളയും വാങ്ങാൻ പച്ചക്കറി കടകളിലും തിരക്കായിരുന്നു.
എത്തിയത് 1000 ടൺ ബീഫ്
ബീഫില്ലാത്ത ക്രിസ്മസിനെ പറ്റി ചിന്തിക്കാൻ കഴിയാത്തതിനാൽ ജില്ലയിൽ കശാപ്പിനെത്തിച്ചത് എണ്ണൂറോളം കന്നുകാലികളെയാണ്. ഏറ്റവും കൂടുതൽ ഇറച്ചി കച്ചവടം നടക്കുന്ന ക്രിസ്മസ് സീസണിൽ, ഇന്നും ഇന്നലെയുമായി കുറഞ്ഞത് 1000 ടണ്ണിന് മുകളിൽ മാട്ടിറച്ചി വിൽക്കുമെന്നാണ് വ്യാപാരികളുടെ കണക്ക്. 150 കിലോഗ്രാം മുതൽ തൂക്കമുള്ള മാടുകളെയാണ് എത്തിച്ചിരിക്കുന്നത്. മുമ്പ് ക്രിസ്മസ് സീസണിൽ പോത്തിറച്ചി മാത്രമാണ് കൂടുതലായി വിറ്റിരുന്നത്. എന്നാൽ, കോഴിയിറച്ചി, മീൻ എന്നിവയുടെ വിലയുടെ കൂടി അടിസ്ഥാനത്തിലാണ് വില്പന നടക്കുകയെന്ന് വ്യാപാരികൾ പറയുന്നു. നേരത്തെ ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് മാടുകളെ എത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നു വരെ എത്തിക്കുന്നുണ്ട്. ജില്ലയിൽ വിൽക്കുന്നതിൽ ഏറെയും എരുമയും പോത്തുമാണ്. കാളയെ കൊണ്ടുവരാറുണ്ടെങ്കിലും ജില്ലയിലെ ഭക്ഷണ പ്രേമികൾക്ക് പോത്തിറച്ചിയോടാണ് പ്രിയമെന്നും വ്യാപാരികൾ പറയുന്നു.
വിലയിങ്ങനെ
മോത : 500
കേര : 340
തള: 400
വിള : 600
വറ്റ: 800
കിളി : 150
കോഴി : 130
ബീഫ് : 400
മട്ടൺ : 800
പന്നി : 280