
ഈരാറ്റുപേട്ട : കണ്ണുകൾക്ക് കുളിർമയേകുന്ന മാർമല അരുവിയിലെ വെള്ളച്ചാട്ടം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താൻ കർശനനിയന്ത്രണം ഏർപ്പെടുത്തി. മൂന്നു സുരക്ഷാ ജീവനക്കാരെ നിയമിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയാണ് സന്ദർശന സമയം. അരുവിക്കയത്തിൽ ഇറങ്ങാൻ സന്ദർശകരെ അനുവദിക്കില്ല. ഗ്രാമപഞ്ചായത്ത്, പൊലീസ്, ഫയർഫോഴ്‌സ്, എക്‌സൈസ്, റവന്യൂ, ടൂറിസം തുടങ്ങിയ വകുപ്പുകളുടെട നിയന്ത്രണത്തിലാണ് ക്രമീകരണങ്ങൾ നടപ്പാക്കുന്നത്. പ്രദേശത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കർശനമായി നിരോധിച്ചു. അരുവി സന്ദർശിക്കുന്നവർക്ക് പ്രവേശന പാസും ഏർപ്പെടുത്തും. 10 വയസിന് മുകളിലുള്ള ഒരാൾക്ക് 30 രൂപയാണ് ഫീസ്. ഇതിനായി മാർമല അരുവി ജംഗ്ഷനിൽ ഹരിത ചെക്ക് പോസ്റ്റും പ്രവേശന കവാടത്തിൽ പ്രത്യേക കൗണ്ടറും സജ്ജീകരിച്ചു. ശക്തമായ വെള്ളച്ചാട്ടം മൂലം പാറ കുഴിഞ്ഞുണ്ടായതാണ് അരുവിയിലെ തടാകം. 30 അടി വരെ പാറ കുഴിഞ്ഞ ഭാഗം തടാകത്തിലുണ്ട്. പാറയിൽ ചുറ്റപ്പെട്ടാണ് തടാകം നിൽക്കുന്നത്.
അപകടകാരണം സാഹസികത
മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് മാർമല അരുവി. അരുവിയുടെ ഭാഗമായ 40 അടി ഉയരത്തിൽ നിന്നും താഴേക്കു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം ഏതൊരു സഞ്ചാരിയ്ക്കും മറക്കാനാകാത്ത അനുഭവമാണ്. അവധി ദിവസങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. യുവാക്കളുടെ സാഹസികതയാണ് അപകടത്തിനിടയാക്കുന്നത്. തടാകത്തിൽ നീന്തി പരിചയമില്ലാത്തവരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. പാറയ്ക്കുള്ളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ കടുപ്പവും തണുപ്പും നീന്താനിറങ്ങന്നവർക്ക് അസ്വസ്ഥതയുണ്ടാക്കും. ശക്തകമായ തണുപ്പിൽ കൈകാലുകൾ കോച്ചിപ്പിടിക്കുന്നതും കുഴയുന്നതുമാണ് അപകടത്തിന് കാരണം.
ഒന്നര വർഷം പൊലിഞ്ഞത് 7 ജീവൻ
ഒന്നര വർഷത്തിനിടെ ഏഴ് പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. ഇതിൽ ഹൈദരാബാദ് സ്വദേശി നിർമൽ, മഹാരാഷ്ട്ര സ്വദേശി നേവി ഉദ്യോഗസ്ഥൻ അഭിഷേക്, ബെംഗളൂരു സ്വദേശി അഫലേഷ്, തമിഴ്‌നാട് സ്വദേശി മനോജ് കുമാർ എന്നിവരുമുൾപ്പെടും. കഴിഞ്ഞ ജൂണിൽ അരുവിയിൽ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വൈക്കത്ത് നിന്നെത്തിയ 5 സഞ്ചാരികളെ ഏറെ പണിപ്പെട്ടാണ് രക്ഷിച്ചത്.
ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളുടെയും ശുചിത്വ മിഷൻ, ടൂറിസം വകുപ്പ് എന്നിവരുടെ സഹകരണത്തോടെയും മാർമലയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തും. ആവശ്യമെങ്കിൽ സുരക്ഷാ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കും.
കെ.സി.ജെയിംസ്, പഞ്ചായത്ത് പ്രസിഡന്റ്