പാലാ: രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ഇടപ്പാടി ലക്ഷംവീട് കുടിവെള്ളപദ്ധതി നാളെ നാടിന് സമർപ്പിക്കും. തോമസ് ചാഴികാടൻ എം.പി അനുവദിച്ച 10 ലക്ഷവും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 11 ലക്ഷവും ഉപയോഗിച്ച് 21 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നത്. 2003ൽ ആരംഭിച്ചതാണ് ഭരണങ്ങാനം പഞ്ചായത്ത് അരീപ്പാറ വാർഡിൽ പ്രവർത്തിക്കുന്ന ലക്ഷംവീട് കുടിവെള്ളപദ്ധതി.

നിലവിൽ 150 വീടുകളിൽ മാത്രമാണ് വെള്ളം ലഭിച്ചിരുന്നത്. രണ്ടാം ഘട്ടം പൂർത്തീകരിച്ചതോടെ 230 ൽ അധികം വീടുകളിൽ ശുദ്ധജലം ലഭിക്കും. മുപ്പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ഓവർ ഹെഡ് ടാങ്ക്, മൂന്ന് കിലോമീറ്റർ വിതരണ ലൈനുകളും ആണ് പുതുതായി നിർമ്മിച്ചിരിക്കുന്നത്.

കുന്നേമുറി പാലത്തിനുസമീപമുള്ള കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്ത് രണ്ടര കിലോമീറ്റർ അകലെ മുരിങ്ങ ലക്ഷംവീടിന് സമീപമുള്ള ടാങ്കിൽ എത്തിച്ചാണ് വിതരണം നടത്തുന്നത്.

അരിപ്പാറ ,മുരിങ്ങ, ലക്ഷംവീട്, പനച്ചിക്കപ്പാറ ,കൊച്ചു മണ്ണാറാത്ത്, പൈകട, ചിറയാത്ത്, വാളിപ്ലാക്കൽ ഭാഗങ്ങളിൽ ഉള്ളവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.

നാളെ രാവിലെ 10 മണിക്ക് ലക്ഷംവീട് ടാങ്കിന് സമീപം സൊസൈറ്റി പ്രസിഡന്റ് സാബു വടക്കേമുറിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തും. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, ആനന്ദ് ചെറുവള്ളി, രാഹുൽ ജി കൃഷ്ണൻ സൊസൈറ്റി സെക്രട്ടറി ത്രേസ്യാമ്മ താഴത്തുവരക്കയിൽ തുടങ്ങിയവർ പ്രസംഗിക്കും.

ഇനി സമ്പൂർണ്ണ കുടിവെള്ള വാർഡുകൾ

ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതി രണ്ടാംഘട്ടം പൂർത്തിയായതോടുകൂടി ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി, അരിപ്പാറ വാർഡുകൾ സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ വാർഡുകളായി മാറിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്

ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതിയുടെ പുതുതായി നിർമ്മിച്ച ഓവർഹെഡ് ടാങ്ക് .