
വാഷിംഗ്ടൺ : ഖാലിസ്ഥാൻ ഭീകരനും നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനുമായ ഗുർപത്‌വന്ത് സിംഗ് പന്നൂനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപിക്കപ്പെടുന്ന ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്കെതിരെ യു.എസ്. ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥന്റെ അറിവോടെയാണ് നിഖിൽ നീക്കം നടത്തിയതെന്നാണ് യു.എസിന്റെ കണ്ടെത്തൽ. നിഖിലിനെതിരെ മാൻഹട്ടനിലെ യു.എസ് അറ്റോർണി ഓഫീസ് ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തു. ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച പന്നൂൻ നിലവിൽ യു.എസിലാണ്. ഇന്ത്യാ വിരുദ്ധ നിലപാടുകൾ പ്രചരിപ്പിക്കുന്ന ഇയാൾക്ക് യു.എസ്, കനേഡിയൻ ഇരട്ട പൗരത്വമുണ്ട്.
ആരാണ് നിഖിൽ ഗുപ്ത ?
യു.എസിന്റെ ആരോപണങ്ങൾ:
ഇന്ത്യൻ പൗരൻ
52 വയസ്
മയക്കുമരുന്ന്, ആയുധ കടത്തുകാരനെന്ന് ആരോപണം
പന്നൂനിനെ കൊല്ലാൻ യു.എസിൽ വാടകക്കൊലയാളിയെ തേടി
നിഖിലിനെ ഇതിനായി ചുമതലപ്പെടുത്തിയത് സുരക്ഷ, ഇന്റലിജൻസ് എന്നിവയുമായി ബന്ധപ്പെട്ട ഒരു ഇന്ത്യൻ ഏജൻസി ഉദ്യോഗസ്ഥൻ എന്ന് ആരോപണം. ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല
ഇതിനു പകരമായി ഗുജറാത്തിലെ ക്രിമിനൽ കേസുകളിൽ നിന്ന് നിഖിലിനെ ഒഴിവാക്കാമെന്ന് വാഗ്ദാനം
മേയിൽ ഇവർ ഫോൺ, ഡിജിറ്റൽ ആശയവിനിമയങ്ങൾ നടത്തി
നിഖിൽ ന്യൂഡൽഹിയിലെത്തി ഉദ്യോഗസ്ഥനെ നേരിട്ടുകണ്ടു
ഇതിനിടെ ഒരു അമേരിക്കൻ ഫെഡറൽ ഏജന്റ് വാടകക്കൊലയാളിയെന്ന വ്യാജേന ഇദ്ദേഹത്തെ സമീപിച്ചു. ഏജന്റിനെ നിഖിലിന് പരിചയപ്പെടുത്തിയ ആളും ( പേര് വെളിപ്പെടുത്തിയിട്ടില്ല) യു.എസ് ഏജന്റായിരുന്നു. ഇതും നിഖിലിന് അറിയില്ലായിരുന്നു
വധിക്കാൻ ഏജന്റിന് നിഖിൽ 1,00,000 ഡോളർ വാഗ്ദ്ധാനം ചെയ്തു
ഈ ഇടപാടിന്റെ ഡിജിറ്റൽ തെളിവുകളും പണം നൽകുന്നതിന്റെ ചിത്രങ്ങളും യു.എസിന്റെ പക്കൽ
ആരെയാണ് കൊല്ലേണ്ടതെന്ന വിവരം നിഖിൽ ജൂണിൽ ഏജന്റിന് കൈമാറി
ജൂൺ 30ന് നിഖിൽ ഇന്ത്യയിൽ നിന്ന് ചെക്ക് റിപ്പബ്ലിക്കിലെത്തി. യു.എസിന്റെ അഭ്യർത്ഥന പ്രകാരം അവിടെ അറസ്റ്റിലായി
യു.എസിലേക്കെത്തിക്കാൻ ശ്രമം. നിഖിലിന് 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം
നിഖിലിനെ ചുമതലപ്പെടുത്തിയ ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ കുറ്റംചുമത്തിയിട്ടില്ല