pic

ടോക്കിയോ : ജാപ്പനീസ് തീരത്ത് 240 ടെന്റക്കിളുകളോട് കൂടിയ ( സ്‌പർശിനികൾ ) പുതിയ ജെല്ലി ഫിഷ് സ്പീഷീസിനെ കണ്ടെത്തി ഗവേഷകർ. ' സാന്റ്‌ജോർഡിയ പേജസി' അഥവാ ' സെന്റ് ജോർജ്ജ് ക്രോസ് മെഡൂസ ജെല്ലിഫിഷ്' എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്.

2002ൽ ഒരു ഗവേഷണ കപ്പലിലെ ശാസ്ത്രജ്ഞർ ജപ്പാനിൽ ഒരു അന്തർ സമുദ്ര അഗ്നിപർവ്വത ഗർത്തത്തിന് സമീപമാണ് ഈ അപൂർവ തരം ജെല്ലി ഫിഷിനെ ആദ്യമായി കണ്ടെത്തി. 2020ൽ വീണ്ടും ഇതേ ജീവിയെ ശാസ്ത്രജ്ഞർ കണ്ടെത്തി.

4 ഇഞ്ച് വീതിയിലും 3 ഇഞ്ച് ഉയരവുമുണ്ട് ഈ ജെല്ലി ഫിഷിന്. വൃത്താകൃതിയിലുള്ള ശരീരത്തിൽ ഏകദേശം 240 ടെന്റക്കിളുകളുണ്ട്. കടും ചുവപ്പ് നിറത്തിൽ ക്രോസ് ആകൃതിയിലുള്ള വയറാണ് ഇതിന്റെ ഏ​റ്റവും സവിശേഷമായ ഘടകം. ജെല്ലി ഫിഷിന്റെ സുതാര്യമായ ശരീരത്തിൽ കട്ടിയുള്ള വെളുത്ത വളയവും സിര പോലുള്ള ഘടനയും കാണാം.

ടോക്കിയോയിൽ നിന്ന് 600 മൈൽ അകലെ തെക്ക് കിഴക്കായി ഒഗസവാര ദ്വീപുകൾക്ക് സമീപമുള്ള സുമിസു കാൽഡെറയിൽ സമുദ്രോപരിതലത്തിൽ നിന്ന് 2,700 മുതൽ 2,800 അടി വരെ താഴ്ചയിലാണ് ഇവ കാണപ്പെടുന്നത്. അതേ സമയം, ഇവയുടെ വിഷം എത്രത്തോളം തീവ്രമായിരിക്കുമെന്നതിൽ വ്യക്തതയില്ല.