anupama-pathman

കൊല്ലം: ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കാെണ്ടുപോയ കേസിലെ പ്രതികളിലൊരാളായ അനുപമ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഹോളിവുഡ് താരങ്ങളെ അടക്കം അനുകരിക്കുന്ന അനുപമയുടെ വീഡിയോകളും ഇൻസ്റ്റാഗ്രാം റീലുകളും വൈറലായിരുന്നു.

യൂട്യൂബിൽ അനുപമ ഇടുന്ന വീഡിയോകൾക്ക് മില്യൺ കണക്കിന് വ്യൂസാണ് ലഭിക്കുന്നത്. ഇതിൽ നിന്ന് 3.8 മുതൽ അഞ്ച് ലക്ഷം വരെ വരുമാനം ലഭിച്ചിരുന്നെന്നാണ് എഡിജിപി എം ആർ.അജിത്ത് കുമാർ പറഞ്ഞത്. എന്നാൽ കൃത്രിമമായി ദൃശ്യങ്ങൾ ചമച്ചതോടെയാണ് യൂട്യൂബിൽ നിന്നുള്ള ഈ വരുമാനം നിലച്ചു. കഴിഞ്ഞ ജൂലായിലാണ് പകർപ്പവകാശ ലംഘനം നടത്തിയതിന് അനുപമയ്ക്ക് യൂട്യൂബ് പ്രതിഫലം തടഞ്ഞത്. ഇതിന് ശേഷമാണ് മാതാപിതാക്കൾ തയ്യാറാക്കിയ തട്ടിക്കൊണ്ടുപോകൽ പദ്ധതിയിൽ അനുപമ പങ്കാളിയായത്.

അതേസമയം, അനുപമയുടെ ഫേസ്ബുക്ക് പേജ് ഇന്നലെ വീണ്ടും സജീവമായി. യൂട്യൂബിൽ നേരത്തേ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകളാണ് 'അനുപമ പത്മൻ' എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ ഇന്നലെ അപ്‌ലോ‌ഡ് ചെയ്‌തിട്ടുള്ളത്. അനുപമയുടെ പേജ് മറ്റാരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്യുന്നുവെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്.

അനുപമ അറസ്റ്റിലായി ദിവസങ്ങൾ പിന്നിടുമ്പോൾ യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബർമാരുടെ എണ്ണം കൂടുകയാണ്. അറസ്റ്റ് ചെയ്യുമ്പോൾ 4.98 ലക്ഷം സബ്സ്‌ക്രൈബർമാരാണുള്ളത്. എന്നാൽ ഇന്ന് 5.27 ലക്ഷമായി സബ്സ്‌ക്രൈബർമാരുടെ എണ്ണം ഉയർന്നു. ദിവസങ്ങൾക്കുള്ളിൽ കാൽ ലക്ഷത്തിൽ കൂടുതൽ പേർ അനുപമയെ ഫോളോ ചെയ്‌തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.