jeo-baby-

ഉദ്ഘാടനത്തിന് അതിഥിയായി വിളിച്ച ശേഷം പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ സംവിധായകൻ ജിയോ ബേബി. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സംവിധായകൻ പ്രതിഷേധം അറിയിച്ചത്. ഫാറൂഖ് കോളേജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു പരിപാടിയിലേയ്ക്ക് ജിയോ ബേബിയെ അതിഥിയായ ക്ഷണിച്ചിരുന്നു.

ഈ പരിപാടിയിൽ പങ്കെടുക്കാൻ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളേജ് അധികൃതർ ജിയോ ബേബിയെ വിളിച്ച് അറിയിക്കുന്നത്. എന്താണ് കാരണമെന്ന് ചോദിച്ചപ്പോൾ കോളേജ് അധികൃതരുടെ അടുത്തുനിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'സോഷ്യൽ മീഡിയയിൽ പോസ്റ്റർ വരെ റിലീസ് ചെയ്ത ഈ പരിപാടി പെട്ടെന്ന് മാറ്റി വയ്ക്കാൻ കാരണമെന്തെന്ന് അറിയാൻ ഞാൻ കോളേജിലെ പ്രിൻസിപ്പാളിന് ഇമെയിൽ അയച്ചെങ്കിലും മറുപടി കിട്ടിയില്ല. പിന്നെ പ്രിൻസിപ്പാളിന്റെ വാട്‌സാപ്പിലും ബന്ധപ്പെട്ടു. അവിടെ നിന്നും മറുപടി ലഭിച്ചില്ല. ഇതിന് ശേഷം ഈ വിഷയവുമായി ബന്ധപ്പെട്ട് ഫാറൂഖ് കോളേജിന്റെ സ്റ്റുഡന്റ് യൂണിയന്റെ ഒരു കത്ത് കിട്ടി. അത് ഫോര്‍വേര്‍ഡ് ചെയ്ത് എനിക്ക് കിട്ടിയതാണ്.

ഫാറൂഖ് കോളേജിൽ പ്രവർത്തിച്ചു വരുന്ന ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ കോളേജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണ്. ഇതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കുന്നതല്ല. എന്റെ ധാർമിക മൂല്യങ്ങളാണ് പ്രശ്നമെന്നാണ് സ്റ്റുഡന്റ്സ് യൂണിയൻ പറയുന്നത്.

മാനേജ്‌മെന്റ് എന്തുകൊണ്ട് ആ പരിപാടി റദ്ദ് ചെയ്തെന്നും കൂടി എനിക്ക് അറിയേണ്ടതുണ്ട്. കോഴിക്കോട് വരെ യാത്ര ചെയ്ത് തിരിച്ചുവരണമെങ്കിൽ ഒരു ദിവസം വേണം. ഇത്രയും ഞാൻ യാത്ര ചെയ്തിട്ടുണ്ട്. അതിനേക്കൊളൊക്കെ ഉപരിയായി ഞാൻ അപമാനിതനായിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കും' - അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

അതേസമയം, അടുത്തിടെ മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത പുറത്തിറങ്ങിയ 'കാതൽ' എന്ന സിനിമ ഏറെ ചർച്ചയായിരുന്നു. സ്വവർഗാനുരാഗികളുടെ പ്രണയമാണ് സിനിമയുടെ പശ്ചാത്തലം. ചിത്രത്തിനെതിരെ ക്രെെസ്തവ സംഘടനങ്ങൾ അടക്കം രംഗത്തെത്തിയിരുന്നു. സ്വവര്‍ഗ പ്രണയത്തിന്റെ പ്രചാരണത്തിന് ക്രൈസ്തവ പശ്ചാത്തലം ഉപയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നും സിനിമ ക്രൈസ്തവ വിരുദ്ധമാണെന്നും ജാഗ്രത കമ്മിഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.