വീണ്ടുമൊരു കൗമാര കലോത്സവം കൂടി വന്നിരിക്കുകയാണ്. കൊവിഡ് വിതച്ച അടച്ചുപൂട്ടലുകളിൽ നിന്ന് ജീവശ്വാസമെടുത്ത് കഴിഞ്ഞ വർഷം ജില്ലയിൽ നടത്തിയ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവേശം വിട്ടൊഴിയും മുൻപേയാണ് പേരാമ്പ്രയിൽ ജില്ലാ സ്കൂൾ കലോത്സവവത്തിനും തുടക്കമായത്. ഇത്തവണയും കൗമാരകലോത്സവം പരാതിരഹിത മേളയായിരിക്കുമെന്ന് സംഘാടനം തുടങ്ങിയനാൾ മുതൽ പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും മത്സരത്തിനിടെ കഴിഞ്ഞ ദിവസവും വിദ്യാർത്ഥികളും വിധികർത്താക്കളും തമ്മിൽ സംഘർഷമുണ്ടായി.
ഹൈസ്കൂൾ വിഭാഗം ബാൻഡ് മേളത്തിന്റെ വിധി നിർണയത്തെ ചൊല്ലിയായിരുന്നു ഇത്തവണത്തെ തർക്കങ്ങൾക്ക് തുടക്കമായതും. ഇനിയെങ്ങാൻ വല്ല പരാതിയും അപശബ്ദങ്ങളുമുയർന്നാൽ അത് വേദിയുടെ നാലതിരുകൾക്കപ്പുറം പോകാതെ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് സംഘാടകസമിതി മുൻപ് തന്നെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും സംഭവങ്ങൾ കൈവിട്ടുപോയി. വിധികർത്താവ് കൈക്കൂലി വാങ്ങിയെന്നും സ്ഥിരമായി ഒരേ സ്കൂളിനെ തന്നെ ജയിപ്പിക്കുകയാണെന്നും ബാൻഡ് പരിശോധനാ വേളയിൽ കുട്ടികളെ മാനസികമായി തളർത്തിയെന്നുമാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും ആരോപിക്കുന്നത്.
സംസ്ഥാന മേളയ്ക്ക് മാനസികമായി തയ്യാറെടുത്ത് കപ്പടിക്കുമെന്ന് കണക്കാക്കിയാണ് വിദ്യാർത്ഥികൾ പലരും മത്സരിക്കാൻ എത്തുന്നത്. സംഘാടനവും പങ്കാളിത്തവും കൊണ്ടും കാഴ്ചക്കാരെക്കൊണ്ടും സംസ്ഥാന സ്കൂൾ കലോത്സവം പോലെ നിറയുന്ന മറ്റേതെങ്കിലുമൊരു മേള അതും കൗമാരമേള കേരളത്തിലല്ല മറ്റെവിടെയെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്നുതന്നെ ഉത്തരം. അതുകൊണ്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയെന്ന് ഈ ഉത്സവത്തിന് പേരിട്ടത്.
ആ വേദി സ്വപ്നം കണ്ടുകൊണ്ടാണ് ഓരോ മത്സരാർത്ഥിയും ജില്ലാ മത്സരങ്ങൾക്കുമെത്തുന്നത്. വിദ്യാർത്ഥികളും വിധികർത്താക്കളും തമ്മിലുള്ള ഇത്തരം തർക്കങ്ങൾ മേളയുടെ പകിട്ട് കെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.
62-ാമത് സംസ്ഥാനതല സ്‌കൂൾ കലോത്സവം 2024 ജനുവരി മുതൽ കൊല്ലത്ത് നടക്കുകയാണ്. കഴിഞ്ഞ വർഷമാണ് കോഴിക്കോട് സംസ്ഥാന കലോത്സവത്തിന് വേദിയായത്. ആതിഥ്യമരുളുന്നതിൽ എന്നും ഒരുപടി മുന്നിൽ നിൽക്കാറുള്ള കോഴിക്കോട് കഴിഞ്ഞ തവണയും ഹൃദയപൂർവം ആ വെല്ലുവിളി സ്വീകരിച്ചു. കേരളത്തെയാകെ അഞ്ചുദിവസത്തേക്ക് കോഴിക്കോട്ടേക്ക് കുടിയിരുത്തി. 24 വേദികളിലായി അഞ്ചുദിവസത്തെ സമയമാണ് അനുവദിക്കപ്പെട്ടതെങ്കിൽ ഒരു കുറ്റവും കുറവുമില്ലാതെ കലോത്സവം ഭംഗിയോടെ നടത്തിക്കാണിച്ചിരുന്നു കഴിഞ്ഞ തവണ.
ചരിത്രം പരിശോധിച്ചാൽ കേരള സംസ്ഥാനം പിറന്ന അടുത്തവർഷം തന്നെ കലോത്സവം ആരംഭിച്ചിരുന്നു. കേരള സംസ്ഥാനത്തിന്റെ പിറവിക്കൊപ്പം അരങ്ങ് കാണാൻ തുടങ്ങിയ കൗമാര കലോത്സവം ഇത്തവണ 62 വയസ് തികയുകയാണ്. 1957 ജനുവരി 25 മുതൽ 28 വരെ എറണാകുളം എസ്.ആർ.വി. ഗേൾസ് ഹൈസ്‌കൂളിലാണ് ആദ്യ കലോത്സവം ആരംഭിച്ചത്. ഏതാനും മുറികളിൽ പന്ത്രണ്ട് ഇനങ്ങളും പതിനെട്ട് മത്സരങ്ങളുമായി ആരംഭിച്ച സ്‌കൂൾ കലോത്സവം 62-ാമത് കലോത്സവത്തിലെത്തുമ്പോൾ 239 ഇനങ്ങളിലായി ഹയർ സെക്കൻഡറി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം മത്സരാർത്ഥികൾ ഇത്തവണയും പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.
ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, സംസ്‌കൃതോത്സവം, അറബിക് കലോത്സവം, എന്നീ ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 1976ൽ കോഴിക്കോട്ടെത്തിയപ്പോഴാണ് കലോത്സവം വളരെ വിപുലവും, പ്രൊഫഷണലുമായി സംഘടിപ്പിക്കപ്പെട്ടത്. കാവ്യകേളി, അക്ഷരശ്ലോകം, തിരുവാതിരക്കളി, പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങൾ കാലഹരണപ്പെട്ടു പോകാതിരിക്കാൻ പുതിയ ഇനങ്ങളായി അന്ന് ഉൾപ്പെടുത്തി. കലോത്സവത്തിന്റെ മറ്റൊരു ആകർഷണത കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വർണകപ്പ് നൽകുന്നതാണ്. ഈ പതിവ് ആരംഭിച്ചത് 1987ലാണ്. അത് ഇപ്പോഴും തുടർന്നുപോകുന്നു. എറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് 117.5 പവനിൽ രൂപകല്പന ചെയ്ത സ്വർണക്കപ്പ് നൽകുന്നു. അങ്ങനെ നിരവധി പരിണാമങ്ങൾ സംഭവിച്ചുകൊണ്ടും കൊവിഡ് പ്രതിസന്ധിയെ മറികടന്നും ഈ വർഷവും കലോത്സവം ഇങ്ങെത്തി കഴിഞ്ഞു. കൊവിഡാനന്തര രോഗങ്ങൾക്കും അടച്ചുപൂട്ടലിനും ശേഷം കേരളത്തിന്റെ മക്കൾക്ക് അതൊക്കെ മറന്ന് ആഘോഷിക്കാനുള്ള ദിവസങ്ങൾ അടുത്തമാസം മുതൽ തുടങ്ങും.
മറ്റൊരു സന്തോഷം ഇത്തവണയും കലോത്സവം കെങ്കേമമാക്കാൻ കോട്ടയത്തുനിന്നും രുചിയുടെ പെരുമാൾ പഴയിടം മോഹനൻ നമ്പൂതിരി കൊല്ലത്തെത്തുമെന്നതാണ്. കഴിഞ്ഞ തവണയുണ്ടായ വിവാദങ്ങളെല്ലാം മറന്ന് അദ്ദേഹമെത്തുന്നതോടെ കലോത്സവത്തിന് ഇത്തവണയും രുചി കൂടുമെന്നുറപ്പ്. കലവറയുടെ കാരണവർ ഊട്ടുപുരയും പരിസരവുമെല്ലാം കൃത്യമായും കണിശമായും പരിശോധിച്ചതിന് ശേഷമാവും അദ്ദേഹം അടുപ്പ് കൂട്ടുക.
എന്തൊക്കെയുണ്ട് ഇത്തവണ കൈയിലെന്ന ചോദ്യത്തിന് 'നൂറുപായസക്കൂട്ടുണ്ട്...പിന്നെ മത്സരാർത്ഥികൾ ആവശ്യപ്പെടുന്നതെന്തും ...' എന്നാവും അദ്ദേഹത്തിന്റെ ഉത്തരം. അഞ്ചുദിവസമായി ഒരുലക്ഷത്തിലധികം പേർക്കുള്ള ഭക്ഷണമായിരിക്കും കലവറയിൽ ഒരുങ്ങുക. ഉച്ചയ്ക്ക് മാത്രം 15,000പേർ. കലോത്സവത്തിൽ തന്നെ ഒരിക്കൽ ഉച്ചയ്ക്ക് കാൽലക്ഷം പേർക്ക് അക്ഷയപാത്രത്തിൽ ഭക്ഷണം വിളമ്പിയതാണ് പഴയിടത്തിന്റെ റെക്കാർഡ്.
ഉത്സവങ്ങളെല്ലാം ജനതയ്ക്ക് ആഘോഷിക്കാനുള്ളതാണ്. അതിനപ്പുറത്ത് സ്വയം നവീകരിക്കലിനും. 57മുതൽ ഇങ്ങോട്ടുള്ള മേളകളെല്ലാം പരിശോധിച്ചാൽ ഒരുപാട് കുട്ടികളുടെ കണ്ണീരു വീണുടഞ്ഞിട്ടുണ്ട് മേളകളിൽ. അത് സബ്ജില്ല മുതൽ സംസ്ഥാന കലോത്സവം വരെ. സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് കിട്ടുന്ന കുട്ടിക്കാണ് പൊതുപരീക്ഷകളിൽ സാധാരണയായി ഗ്രേസ് മാർക്കുള്ളത്. അങ്ങനെ വന്നപ്പോൾ കുട്ടിയെ മേളയ്‌ക്കെത്തിച്ചാൽ ഇത്ര ലക്ഷമെന്ന് കണക്ക് പറഞ്ഞ് വാങ്ങിയിരുന്ന കൊള്ള സംഘങ്ങളുമുണ്ടായിരുന്നു ഒരു കാലത്ത് കേരളത്തിൽ. അതിൽ പ്രതിസ്ഥാനത്ത് പലപ്പോഴും അദ്ധ്യാപകരും രക്ഷിതാക്കളും ഗുരുനാഥന്മാരും വിധികർത്താക്കളുമുണ്ടായിരുന്നു. കുട്ടികൾക്കിടയിലെ മത്സരങ്ങൾ ചിലപ്പോഴെങ്കിലും രക്ഷിതാക്കളും സ്‌കൂളുകളും തമ്മിലായി. അങ്ങനെ ഒരുപാട് അനാരോഗ്യകരമായ പ്രവണതകളിലൂടെ സഞ്ചരിച്ചു കൗമാരകലോത്സവം.
ചിലങ്ക വലിച്ചെറിഞ്ഞ് കണ്ണീർതൂകി ഒരു വേദിയിലും ഇനി എന്നെക്കാണില്ലെന്ന് കുട്ടികൾ പറഞ്ഞ അനുഭവങ്ങൾവരെ കലോത്സവകാലങ്ങളിലുണ്ടായി. കലോത്സവം ഇന്ന് 62ലാണ്. ഇതിനപ്പുറത്ത് പക്വത കൈവരിക്കാനില്ല. എങ്കിലും ജില്ലാതലത്തിൽ പാലക്കാട്ടും വയനാട്ടിലും കാസർകോട്ടുമെല്ലാം നിരവധി അനാരോഗ്യ പ്രവണതകളും അതിന്റെ പേരിലുള്ള തല്ലുകൂടലുകളുമെല്ലാം നടന്നു. അതോടെ അപ്പീലുകളുടെ എണ്ണവും കൂടി. അർഹതപ്പെട്ടവർ പുറത്താകുന്ന അവസ്ഥയുമുണ്ടായി. കഴിഞ്ഞ തവണത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ആ ഉറപ്പ് ഒന്നുകൂടി ഓർമിപ്പിച്ച് നിറുത്തുന്നു...' കലോത്സവം പരാതി രഹിതമായിരിക്കും..' ആ ഉറപ്പ് ഞങ്ങൾക്ക് വിശ്വാസമാകുന്നു.