accident

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചിറ്റൂർ സ്വദേശി മനോജാണ് മരിച്ചത്. ഇദ്ദേഹം ജമ്മു കാശ്മീരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ നേരത്തെ അഞ്ച് പേർ മരിച്ചിരുന്നു. ഇതിൽ നാലുപേർ മലയാളികളാണ്. സോനം മാര്‍ഗിലേക്ക് പോകുകയായിരുന്ന കാര്‍ ശ്രീനഗറിലെ സോജില പാസിനടുത്ത് വച്ച് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

കേരളത്തില്‍ നിന്ന് പോയ വിനോദസഞ്ചാരികളായ സുധേഷ്, അനില്‍, വിഗ്നേഷ്, രാഹുല്‍ എന്നീ നാലുപേരാണ് നേരത്തെ മരിച്ച മലയാളികള്‍. വാഹനമോടിച്ചിരുന്നത് ജമ്മുകാശ്മീര്‍ സ്വദേശിയായ ഇജാസ് അഹമ്മദ് ആണ്. ഇയാളും അപകടത്തിൽ മരിച്ചു. കാറില്‍ ഡ്രൈവറെ കൂടാതെ ഏഴ് പേര്‍ കൂടി ഉണ്ടായിരുന്നു.

മരിച്ച സുധേഷ്, അനില്‍, വിഗ്നേഷ്, രാഹുല്‍ എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചിരുന്നു. ശ്രീനഗറിൽ നിന്നും വിമാന മാർഗം വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹങ്ങൾ രാവിലെ ആറിന് ചിറ്റൂരിലെത്തിച്ചിരുന്നു.