sports

തിരുവനന്തപുരം: ഏഴ് വർഷത്തിനിടെ 703 കായിക താരങ്ങൾക്ക് സ്പോർട്സ് ക്വാട്ടയിൽ വിവിധ വകുപ്പുകളിലായി നിയമനം നൽകി കേരള സർക്കാർ. 249 പേരുടെ നിയമനം ഉടൻ നടത്തുമെന്ന് അറിയിപ്പ്. ഇതോടെ കായിക രംഗത്തെ പശ്ചാത്തല സൗകര്യ വികസനത്തിലും താരങ്ങൾക്ക് സർക്കാർ ജോലികളിൽ നിയമനം നൽകുന്നതിലും കേരളം റെക്കോർഡ് വിജയം നേടിയിരിക്കുകയാണ്. ഇതിനുപുറമെയാണ് കെഎസ്ഇബിയിലേയും കേരള പൊലീസിലേയും സ്പോർട്സ് ക്വാട്ട നിയമനങ്ങൾ.


2010-2014 വർഷം വരെ മുടങ്ങിക്കിടന്ന നിയമനങ്ങളാണ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ എൽഡിഎഫ് സർക്കാരിന്റെ അവകാശവാദം. 2010-14 റാങ്ക് ലിസ്റ്റിൽ നിന്ന് 65 പേർക്ക് കൂടി ഈ സർക്കാർ നിയമനം നൽകി. കൂടാതെ പൊലീസിൽ സ്പോർട്സ് ക്വാട്ടയിൽ 31 പേർക്കും കെഎസ്ഇബിയിൽ 27 പേർക്കും നിയമനം ലഭിച്ചു. 2015-19 കാലയളവിലെ സ്‌പോട്‌സ് ക്വാട്ട നിയമന നടപടികൾ പുരോഗമിച്ചു വരികയാണ്. സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.

ഈ ലിസ്റ്റിൽ നിന്ന് 249 പേർക്കാണ് നിയമനം ലഭിക്കുക. ഒരു തസ്തികയിൽ പ്രത്യേക പരിഗണനയിൽ ഫുട്ബോൾ താരം സി കെ വിനീതിന് നേരത്തേ ജോലി നൽകിയിരുന്നു. ഇതിനുപുറമേ പൊലീസിലും കെഎസ്ഇബിയിലും പുതിയ സ്‌പോട്‌സ് ക്വാട്ട നിയമനങ്ങളും നടക്കും. 2010-14 സ്‌പോട്‌സ്‌ക്വാട്ട നിയമനം യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്നിരുന്നു. ഇപ്പോൾ എൽഡിഎഫ് സർക്കാർ 2019 ഫെബ്രുവരിയിൽ 409 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഒഴിവുള്ള 250 തസ്തികകളിലും നിയമനം നടത്തി. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ചു വർഷത്തിനിടെ 110 കായിക താരങ്ങൾക്കു മാത്രമാണ് നിയമനം നൽകിയത്. 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ ടീം ഇനത്തിൽ വെള്ളി, വെങ്കലം മെഡൽ നേടിയ 83 കായികതാരങ്ങൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം നൽകുമെന്ന് അന്നത്തെ യുഡിഎഫ് സർക്കാർ പറഞ്ഞിരുന്നു.

ഈ കായിക താരങ്ങൾക്ക് 2021ൽ സംസ്ഥാന സർക്കാർ കായിക-യുവജനകാര്യ ഡയറക്ടറേറ്റിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് എൽഡിസി തസ്തികയിൽ നിയമനം നൽകി. 2015 ദേശീയ ഗെയിംസിൽ വ്യക്തിഗത ഇനങ്ങളിൽ സ്വർണ്ണം, വെള്ളി, വെങ്കലം നേടിയവരും ടീം ഇത്തിൽ സ്വർണം നേടിയവരുമായ 68 പേർക്ക് നേരത്തേ നിയമനം നൽകിയിരുന്നു. സന്തോഷ് ട്രോഫി ജേതാക്കളായ കേരള ഫുട്ബോൾ ടീമിലെ ജോലിയില്ലാതിരുന്ന 11 താരങ്ങൾക്കും മുൻ എൽഡിഎഫ് സർക്കാർ എൽഡിസി തസ്തികയിൽ നിയമനം നൽകിയിട്ടുണ്ട്.

കൂടാതെ പൊലീസിൽ 137 പേർക്കും കെഎസ്ഇബിയിൽ 34 പേർക്കും ജോലി നൽകി. ജീവിതം പ്രതിസന്ധിയിലായ ബിൻസി ജോർജ് എന്ന ക്രോസ്കൺട്രി താരത്തിന് ജില്ലാ സ്പോർട്സ് കൗൺസിലിൽ ജോലി നൽകി. അവശ കായിക താരങ്ങളുടെ പെൻഷൻ 1300 രൂപയായി വർദ്ധിപ്പിച്ചു. പെൻഷൻ അർഹതയ്ക്കുള്ള വരുമാന പരിധി 20,000 രൂപയിൽ നിന്നും ഒരു ലക്ഷം രൂപയാക്കി വർദ്ധിപ്പിക്കുകയും ചെയ്തു.