
ന്യൂഡൽഹി: കേരളത്തിൽ പലയിടത്തും ജനാധിപത്യ സംവിധാനങ്ങൾ നടപ്പിലാക്കാൻ കഴിയുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബുൾഡോസർ കയറ്റേണ്ട ധാരാളം സ്ഥലങ്ങൾ കേരളത്തിലുമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഡൽഹിയിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുന്നത് തള്ളിക്കളയാനാവില്ല. രാജ്യത്തെ ഏത് മുക്കിലും മൂലയിലും മത്സരിച്ചാലും അദ്ദേഹം വിജയിക്കും. മത്സരിക്കുന്നതിന്റെ കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതായിരിക്കും. രാഹുൽ ഗാന്ധിയ്ക്ക് ഇവിടെ വന്ന് മത്സരിക്കാമെങ്കിൽ ഞങ്ങൾക്ക് മത്സരിച്ചൂകൂടേ? വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയെ നിർത്തുന്നത് ആലോചനയിലുണ്ട്. ബിഡിജെഎസുമായി ആലോചിച്ച് അക്കാര്യത്തിൽ തീരുമാനമെടുക്കും.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ന്യായത്തിന്റെ പക്ഷത്താണ്. സർവകലാശാലകളിൽ ഇപ്പോൾ ശുദ്ധവായു വരുന്നു. ജെഎൻയു പൊളിച്ചില്ലേ? അതിനേക്കാൾ എളുപ്പത്തിൽ നടക്കും കേരളത്തിൽ. കേരളത്തിലെ സർവകലാശാലകളിൽ നിന്ന് എസ് എഫ് ഐ ക്രിമിനലുകളെ പുറത്താക്കും.
എഴുപത് വർഷമായി എകെജി സെന്ററിലെ അടിച്ചുതളിക്കാരാണ് സെനറ്റിലും സിൻഡിക്കേറ്റിലും ഉള്ളത്. ഇപ്പോൾ ശരിയായ ആളുകൾ വന്നപ്പോൾ എന്തിനാണ് ബഹളം വയ്ക്കുന്നത്. അക്ഷരാഭ്യാസമില്ലാത്ത ഏരിയാ സെക്രട്ടറിമാർ എഴുതികൊടുക്കുന്ന കടലാസ് വച്ച് സെനറ്റും സിൻഡിക്കേറ്റും കുത്തിനിറച്ചതാണ് കഴിഞ്ഞ കാലത്തെ ചരിത്രം'- കെ സുരേന്ദ്രൻ വിമർശിച്ചു.