
ന്യൂഡൽഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ സുപ്രീം കോടതി വിധി പ്രസ്താവം തുടങ്ങി. ആർട്ടിക്കിൾ 370 ഒരു താൽക്കാലികം മാത്രമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കാശ്മീരിന് മാത്രമായി പ്രത്യേക പരമാധികാരമില്ല. 370ആം അനുച്ഛേദം യുദ്ധ സാഹചര്യത്തിൽ ഏർപ്പെടുത്തിയതാണ്. മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത അധികാരം ജമ്മുകാശ്മീരിനായില്ലെന്നും സുപ്രീം കോടതി വിധിയിൽ പറയുന്നു. കാശ്മീരിൽ നിയമസഭ പിരിച്ചുവിട്ടതിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
'കാശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം. ഇന്ത്യയിൽ ചേർന്നപ്പോൾ പരമാധികാരം ഉണ്ടായിരുന്നില്ല. കാശ്മീരിന് മാത്രമായി സവിശേഷ അധികാരമില്ല. ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിൽ വരുന്നതാണ് കാശ്മീർ. 370ആം അനുച്ഛേദം യുദ്ധ സാഹചര്യത്തിൽ ഏർപ്പെടുത്തിയതാണ്. നിയമസഭ പിരിച്ചുവിടുന്നതിൽ സുപ്രീം കോടതി ഇടപെടുന്നില്ല'- വിധിയിൽ പറയുന്നു. 2018 ഡിസംബറിൽ ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണത്തിന്റെ സാധുത ഹരജിക്കാർ പ്രത്യേകമായി ചോദ്യം ചെയ്യാത്തത് കൊണ്ട് സുപ്രീം കോടതി അക്കാര്യത്തിൽ ഇടപെട്ടില്ല.
കേന്ദ്ര നടപടിക്കെതിരെ 23 ഹർജികളാണ് കോടതിയിലുള്ളത്. പ്രത്യേക പദവി നൽകിയ ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കി ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിക്കെതിരെയാണ് ഹർജി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ബെഞ്ചിലെ അംഗവും, കാശ്മീരി പണ്ഡിറ്റുമായ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ഈ മാസം 25ന് വിരമിക്കാനിരിക്കെയാണ് വിധിയെന്നത് ശ്രദ്ധേയമാണ്.
കാശ്മീരിൽ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വാദങ്ങൾ ഉയർന്നിരുന്നു. കാശ്മീർ ജനതയുമായി കൂടിയാലോചിച്ചില്ലെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. എന്നാൽ പ്രത്യേക പദവി റദ്ദാക്കിയതോടെ മൂന്ന് ദശകം നീണ്ട സംഘർഷങ്ങൾ ശമിച്ച് ജമ്മു കാശ്മീർ സാധാരണനിലയിലേക്ക് മടങ്ങിയെന്ന് കേന്ദ്രം പ്രതികരിച്ചിരുന്നു. കേന്ദ്രത്തിന് പിന്തുണയുമായി കാശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ യൂത്ത് ഫോർ പാനുൻ കാശ്മീർ കോടതിയിലെത്തിയിരുന്നു.