
സിഡ്നി: വിദേശ വിദ്യാർത്ഥികൾക്കും കുറഞ്ഞ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികൾക്കും വിസ നിയമങ്ങൾ കടുപ്പിക്കുമെന്ന് ഓസ്ട്രേലിയ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് ലക്ഷ്യം.
വിദേശ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പരീക്ഷകളിൽ ഉയർന്ന റേറ്റിംഗ് നിർബന്ധമാക്കും. വിസ അപേക്ഷയിൽ കൂടുതൽ സൂഷ്മ പരിശോധന നടത്തും.
കൊവിഡിന് ശേഷം വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ കുതിച്ചുച്ചാട്ടം കുടിയേറ്റ നിരക്ക് താളംതെറ്റിച്ചുന്ന് സർക്കാർ പറയുന്നു. 5.1 ലക്ഷമാണ് 2022-23ലെ കുടിയേറ്റം. ഭവനരഹിതരുടെ എണ്ണവും ജീവിതച്ചെലവും ഉയരാൻ ഇത് ഇടയാക്കി.
വിദേശ വിദ്യാർത്ഥികളിൽ ചൈനക്കാരാണ് ഏറ്റവും കൂടുതൽ. ഇന്ത്യൻ വിദ്യാർത്ഥികൾ രണ്ടാമതും.
അതേ സമയം, ഉയർന്ന വൈദഗ്ദ്ധ്യമുള്ള തൊഴിലാളികൾക്ക് മികച്ച സാദ്ധ്യതകൾ ഉറപ്പുവരുത്തും. കുടിയേറ്റം ഉയർന്ന സാഹചര്യത്തിൽ കാനഡയും വിദേശ വിദ്യാർത്ഥികൾക്കുള്ള വിസാ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചിരുന്നു.
ഓസ്ട്രേലിയയിലെ
വിദേശ വിദ്യാർത്ഥികൾ
ചൈന:1,59,485
ഇന്ത്യ: 1,22,391
നേപ്പാൾ: 60,258
കൊളംബിയ: 36,599
ഫിലിപ്പീൻസ് : 32,634
ആകെ: 7,46,080
ഇന്ത്യൻ വിദ്യാർത്ഥികളിലുണ്ടായ വളർച്ച: 33 %
------------------------------