d

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശിക തുക വൈകുന്നതിനാൽ റേഷൻ സാധനങ്ങളുടെ ട്രാൻസ്‌പോർട്ടേഷൻ പൂർണമായി നിറുത്തിവയ്ക്കുമെന്ന് കരാറുകാരുടെ മുന്നറിയിപ്പ്. സംസ്ഥാനത്തെ റേഷൻ ഭക്ഷ്യധാന്യ ട്രാൻസ്‌പോർട്ടേഷൻ കരാറുകാർ നാളെ മുതൽ ട്രാൻസ്‌പോർട്ടേഷൻ നിറുത്തി വയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനാൽ റേഷൻ വിതരണം തടസപ്പെടാൻ സാദ്ധ്യതയുണ്ട്.

നൂറുകോടി രൂപയോളം കുടിശികയുണ്ടെന്ന് കരാറുകാർ പറയുന്നു. പല തവണ സപ്ലൈകോയെ ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അതിനാലാണ് സേവനം നിറുത്തിവയ്ക്കുന്നതെന്നും കരാറുകാർ അറിയിച്ചു.

അതേസമയംകുടിശികയായി കോടികൾ കിട്ടാനുള്ളതിനാൽ വിതരണ കമ്പനികൾ കഴിഞ്ഞദിവസം കൂട്ടത്തോടെ സപ്‌ളൈകോയുടെ ടെൻഡർ ബഹിഷ്‌കരിച്ചു. നാലു കമ്പനികൾ മാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്.. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാർഗരേഖയും സംസ്ഥാന സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വലും പ്രകാരം നിശ്ചിത എണ്ണത്തിൽ കൂടുതൽ കമ്പനികൾ പങ്കെടുത്തില്ലെങ്കിൽ ടെൻഡർ നൽകാനാവില്ല. എല്ലാവർഷവും എൺപതിലേറെ കമ്പനികൾ പങ്കെടുക്കാറുണ്ട്.


സബ്സിഡി സാധനങ്ങളായ മുളക്, ഉഴുന്ന്, ജയ അരി എന്നിവയ്ക്ക് ബിഡ് സമർപ്പിച്ചിരിക്കുന്നത് രണ്ട് കമ്പനികൾ മാത്രം. ചെറുപയറിന് മാത്രമാണ് മൂന്നു കമ്പനികൾ ടെൻഡർ നൽകിയത്.
ആവശ്യപ്പെടുന്നത് കഴിഞ്ഞ ടെൻഡറിനേക്കാൾ ഉയർന്ന വില. അതേസമയം, സാധനവില കഴിഞ്ഞ തവണത്തേക്കാൾ താഴ്ന്നു നിൽക്കുകയാണ്. വീണ്ടും ടെൻഡർ ക്ഷണിച്ചാലും കൂടുതൽ വിതരണക്കാർ പങ്കെടുക്കാൻ സാദ്ധ്യതയല്ല. ഉത്പാദന കേന്ദ്രങ്ങളിൽ ചെന്ന് നേരിട്ട് വാങ്ങാനും സപ്ലൈകോയ്ക്ക് കഴിയില്ല.


വിപണി ഇടപടലിന് 500 കോടി രൂപ അനുവദിക്കാൻ ഭക്ഷ്യവകുപ്പ് ധനവകുപ്പിന് കഴിഞ്ഞ മാസം കത്ത് നൽകിയിരുന്നു. പക്ഷേ,ഫലമുണ്ടായില്ല. വിതരണക്കാർക്ക് 500 കോടി കിട്ടാനുള്ളപ്പോഴാണ് ഓണത്തിന് സാധനം എത്തിച്ചത് . ഓണത്തിനു ശേഷം പണം നൽകാമെന്നായിരുന്നു മന്ത്രി ജി.ആർ. അനിൽ ഉറപ്പ് നൽകിയിരുന്നത്. ലഭിച്ചത് തുച്ഛമായ തുക മാത്രമായിരുന്നു. വിപണി ഇടപെടലിൽ മാത്രം 1525 കോടിരൂപയാണ് സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത്. എന്നാൽ പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അത് ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പ്രതികരിച്ചിരുന്നു.