v-vaseef

കോഴിക്കോട്: ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണത്തെ വിമര്‍ശിച്ച് സംസാരിച്ച യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്‌ഐ. വ്യാജ പ്രസിഡന്റിന് ഒരു നേരത്തെ ഭക്ഷണത്തെ പോലും മലിനമായ മനസ്സോടെ മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്നും അത്തരക്കാരെ ജനം വിലയിരുത്തട്ടേയെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വസീഫിന്റെ വിമര്‍ശനം.

വി. വസീഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


`ഹൃദയ പൂര്‍വ്വം` ഡിവൈഎഫ്‌ഐ യുടെ അഭിമാന പദ്ധതി, ഒരു നേരത്തെ ഭക്ഷണത്തെ പോലും `മലിന മനസ്സോടെ` കാണുന്ന വ്യാജ പ്രസിഡന്റുമാരെ ജനം വിലയിരുത്തട്ടെ...

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കി പ്രസിഡന്റായവനും,വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ച സംസ്ഥാന സെക്രട്ടറിയും, വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നിയമന തട്ടിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സംസ്ഥാന സെക്രട്ടറിയും, വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്യുകയും വില്‍പ്പന നടത്തുകയും ചെയ്തവനും, മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടവനും, പോക്‌സോ കേസില്‍ പ്രതിയായവനും നേതാക്കന്മാരായുള്ള യൂത്ത് കോണ്‍ഗ്രസിന് ഏഴര വര്‍ഷം പോയിട്ട് ഏഴര ദിവസം കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളേജിലോ, അല്ലെങ്കില്‍ ഏതെങ്കിലും ആശുപത്രികളിലോ ആര്‍ക്കെങ്കിലുമോ ഭക്ഷണം കൊടുക്കാന്‍ സാധിക്കുമോ?

കേരളത്തില്‍ അര ലക്ഷത്തോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് വിവിധ ആശുപത്രികളില്‍ `ഹൃദയ പൂര്‍വ്വ` ത്തിലൂടെ വിതരണം ചെയ്യുന്നത്.


ഇതിന്റെ മഹത്വം തിരിച്ചറിയാന്‍ വ്യാജ പ്രസിഡന്റിന് കഴിയാത്തത് വയറെരിയുന്നവന്റെ വേദന തിരിച്ചറിയാനാവാത്തത് കൊണ്ടാണ്. ഇതൊന്നും സാധിക്കാത്തവന് മറ്റുള്ളവര്‍ ചെയ്യുന്നത് കാണുമ്പോള്‍ അനാശാസ്യമായി തോന്നും ,കേരളത്തിലെ ആശുപത്രികളില്‍ ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനെ അനാശാസ്യമായി കാണുന്ന, പി ആര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം കൊണ്ട് നേതാവായ വ്യാജ പ്രസിഡന്റിനെ ജനം വിലയിരുത്തട്ടെ...

പാത്തും പതുങ്ങിയും ഇരുന്ന് ക്വട്ടേഷന്‍ സംഘങ്ങളോട് ജനകീയ നേതാക്കളെ കരിങ്കൊടി കാണിക്കാന്‍ പറയുന്നത്ര എളുപ്പമല്ല, വീട് വീടാന്തരം കയറിയിറങ്ങി ലക്ഷകണക്കിന് മനുഷ്യരില്‍ നിന്ന് പൊതി ചോറുകള്‍ ശേഖരിച്ച് ആശുപത്രിയില്‍ എത്തിക്കുന്നതെന്ന് മനസിലാക്കിക്കൊള്ളൂ വ്യാജ പ്രസിഡന്റേ....

'ഡി.വൈ.എഫ്.ഐ. ഏഴുവര്‍ഷമായി നടത്തുന്ന ഏക സംഘടനാ പ്രവര്‍ത്തനമാണ് പൊതിച്ചോറ് വിതരണം. ഇതിന്റെ മറവില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ നിരവധിയാണ്. യൂത്ത്‌കെയറിന്റെ സേവന പ്രവര്‍ത്തനങ്ങളില്‍ ഇത്തരം എന്തെങ്കിലും കൊള്ളരുതായ്മകള്‍ കണ്ടെത്താന്‍ കഴിയുമോ?' എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പരാമര്‍ശം.