
കണ്ണൂർ: ഇനി മുതൽ അതിജീവനം മാത്രമാണ് കർഷകന്റെ രാഷ്ട്രീയമെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ചങ്ക് എത്രയായാലും പറഞ്ഞ വാക്ക് പാലിക്കണമെന്നും കർഷക അതിജീവന യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
'ഒരു ചങ്കോ, രണ്ടു ചങ്കോ ഉണ്ടാവട്ടെ, റബ്ബറിന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത 250രൂപ ജനുവരി ഒന്ന് മുതലെങ്കിലും നൽകാൻ തയ്യാറാകണം. കേരളം പ്രഖ്യാപിച്ച 250 രൂപ തന്നാൽ ഇപ്പോൾ ഭരിക്കുന്നവർക്കൊപ്പം നിൽക്കും. കേന്ദ്രത്തോട് നമ്മൾ നേരത്തേ ആവശ്യപ്പെട്ട 300 രൂപ തന്നാൽ അവർക്കായിരിക്കും വോട്ട്. കോൺഗ്രസുകാർ സഹായിച്ചാൽ അവർക്കൊപ്പം നിൽക്കും. കർഷകന് നൽകാനുള്ളത് നൽകിയിട്ട് മതി ശമ്പളവിതരണമെന്ന് പ്രഖ്യാപിക്കുന്നതിലേയ്‌ക്ക് സർക്കാരുകൾ മാറണം. കാർഷിക കടങ്ങൾ എഴുതിത്തള്ളണം. 14.5 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേന്ദ്രസർക്കാർ എഴുതിത്തള്ളിയത്. ഇതിന്റെ പത്തിലൊന്ന് പോലും വേണ്ടാ ചെറുകിട കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാൻ.'- ആർച്ച് ബിഷപ്പ് പറഞ്ഞു.
ജീവിക്കാനുള്ള നിലവിളിയാണ് കാർഷിക മേഖലയിൽ നിന്ന് ഉയരുന്നതെന്ന് താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ജോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ആമുഖഭാഷണം നടത്തി. തലശേരി അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി പുഞ്ചകുന്നേൽ വിഷയാവതരണം നടത്തി. അതിരൂപതാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം അദ്ധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ, രാജീവ് കൊച്ചുപറമ്പിൽ, ഫാ. ജോസഫ് കാവനാടി, പ്രൊഫ. ജോബി കാക്കശേരി, ബെന്നി മാത്യു, ബെന്നി പുതിയാമ്പുറം, പ്രൊഫ. ജോസ്‌കുട്ടി ഒഴുകയിൽ എന്നിവർ സംസാരിച്ചു.