fish

ടോക്കിയോ: വടക്കൻ ജപ്പാനിലെ കടൽത്തീരത്ത് ടൺ കണക്കിന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തടിഞ്ഞത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. തിരകൾക്കൊപ്പം തീരം നിറച്ചാണ് മത്സ്യങ്ങൾ കരക്കടിഞ്ഞത്.

വ്യാഴാഴ്ച രാവിലെയാണ് ജപ്പാനിലെ ഏറ്റവും വടക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ഹോക്കൈഡോയിലെ ഹക്കോഡേറ്റിൽ മത്തികളും അയിലയും കരയിലേക്ക് അടിഞ്ഞത്. ഏകദേശം ഒരു കിലോമീറ്റർ ദൂരമുള്ള തീരത്ത് ഒരു കമ്പിളിപ്പുതപ്പ് പോലെയാണ് മീനുകൾ അടിഞ്ഞത്. ഇതുപോലൊരു സംഭവം ഇതിനു മുൻപ് കണ്ടിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ചിലർ ചത്ത മത്സ്യങ്ങൾ വിൽക്കാനും പാചകം ചെയ്യാനും ശേഖരിച്ചു തുടങ്ങിയതോടെ അധികൃതർ മുന്നറിയിപ്പ് നൽകി. തീരത്തടിഞ്ഞ മീനുകൾ കഴിക്കരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

സമാനമായ പ്രതിഭാസങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് കാണുന്നതെന്ന് ഹകോഡേറ്റ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകനായ തകാഷി ഫുജിയോക പറഞ്ഞു. ഓക്സിജന്റെ അഭാവം മൂലം തളർന്നുപോയതോ തിരമാലകളിൽ പെട്ട് ഒഴുകിപ്പോയതോ ആകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴുകുന്ന മത്സ്യം ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും സമുദ്ര പരിസ്ഥിതിയെ ബാധിക്കുകയും ചെയ്യുമെന്നും തകാഷി വിശദീകരിച്ചു.