
കോട്ടയം: മദ്ധ്യവയസ്കയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച മൂന്നുപേർ അറസ്റ്റിൽ. എറണാകുളം മരട് ആനക്കാട്ടിൽ ആഷിക് (തക്കു,31), ഇയാളുടെ ഭാര്യ നേഹാ രവി (35), ആലപ്പുഴ അരൂർ ഉള്ളാറക്കളം അർജുൻ (22) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അയ്മനം സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ നിന്നും സ്വർണ്ണമാല കവരുകയായിരുന്നു.
വീട്ടുജോലി ചെയ്ത വകയിൽ ആഷിക്കും നേഹയും വീട്ടമ്മയ്ക്ക് പണം നൽകാനുണ്ട്. കയ്യിൽ പണമില്ലാത്തതിനാൽ വീട്ടിലിരിക്കുന്ന ടി.വി തരാമെന്നും, ശമ്പള കുടിശ്ശിക കുറച്ച്, ബാക്കി തനിക്ക് 8000 രൂപ തന്നാൽ മതിയെന്ന് ആഷിക് പറയുകയും ചെയ്‌തു. ഇതിന് വീട്ടമ്മ സമ്മതിക്കുകയുമായിരുന്നു.
ടി.വി ഫിറ്റ് ചെയ്യുന്നതിനായി ഇയാളും, ഭാര്യയും, സുഹൃത്തായ അർജുനും വീട്ടമ്മയുടെ വീട്ടിൽ എത്തുകയും, ഇതിനുശേഷം വീട്ടമ്മയുടെ മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. വീട്ടമ്മ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു.
ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ആഷികിനെയും ഭാര്യയെയും പഴനിയിൽ നിന്നും, അർജുനെ എറണാകുളത്തുനിന്നും പിടികൂടി. എസ്.എച്ച്.ഒ പ്രശാന്ത് കുമാർ അറസ്റ്റിന് നേതൃത്വം നൽകി. ആഷികിന് കളമശ്ശേരി, കോട്ടയം വെസ്റ്റ്, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.