christiann-langg

ലോസ് ആഞ്ചലസ്: ജീവനക്കാരിയെ ലൈംഗിക അടിമയാക്കുന്നതിന് കരാറുണ്ടാക്കി മൃഗീയമായി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ടെക്ക് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ക്രിസ്റ്റ്യന്‍ ലാങ്ങിന് എതിരെയാണ് കോടതിയില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ജീവനക്കാരിയെ നിര്‍ബന്ധിച്ച് കരാര്‍ ഒപ്പിടീപ്പിച്ച ശേഷമാണ് വര്‍ഷങ്ങളായി കൊടിയ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന് പരാതിയില്‍ പറയുന്നു.

തന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായി നിയമിച്ച ശേഷം യുവതിയെ ഭീഷണിപ്പെടുത്തിയും മാനസികസമ്മര്‍ദ്ധത്തിന് അടിമയാക്കിയുമാണ് കരാര്‍ ഒപ്പിടാന്‍ പ്രേരിപ്പിച്ചത്. കരാറുണ്ടാക്കിയതിന്റെ ബലത്തില്‍ വര്‍ഷങ്ങളായി ലാങ്ങ് തന്നെ ബലാത്സംഗം ചെയ്തുവരികയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കമ്പനിയേയും കേസില്‍ പ്രതിചേര്‍ത്താണ് പരാതി.

മുഖത്ത് മൂത്രമൊഴിക്കുക, മറ്റ് വസ്തുക്കള്‍ ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുക തുടങ്ങിയ ക്രൂരതയ്ക്ക് വിധേയയാകേണ്ടി വന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. 2020ല്‍ കരാര്‍ സംബന്ധിച്ച് എതിര്‍പ്പ് ഉന്നയിച്ചതിന് പുറമേ യുവതിയെ കമ്പനിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മാനേജ്‌മെന്റിന്റെ പൂര്‍ണ അറിവോടെയാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു.

ലാങ്ങ് ആവശ്യപ്പെടുമ്പോഴെല്ലാം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാകണമെന്നും ഒരിക്കലും എതിര്‍പ്പ് പ്രകടിപ്പിക്കരുതെന്നും കരാറില്‍ നിബന്ധനയുണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. ജോലി സമയത്ത് അല്ലെങ്കിലും യജമാനന്‍ ആവശ്യപ്പെട്ടാല്‍ ശാരീരിക ബന്ധത്തിന് തയ്യാറാകണമെന്നും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു.

കൊലപ്പെടുത്തുന്നതോ ഉണങ്ങാത്ത മുറിവുണ്ടാക്കാത്തതുമോ ആയിട്ടുള്ള എന്ത് ശിക്ഷയും നല്‍കാന്‍ യജമാനന് അധികാരമുണ്ടെന്നും, ഇത് ചോദ്യം ചെയ്യാതെ ഒരു മടിയും കൂടാതെ അനുസരിക്കാന്‍ അടിമ തയ്യാറായിരിക്കണം. മാത്രമല്ല ശിക്ഷ ലഭിച്ച് കഴിയുമ്പോള്‍ നന്ദി പറയുകയും വേണമെന്നും കരാറില്‍ പറയുന്നതായി പരാതിയുണ്ട്.

അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ക്രിസ്റ്റ്യന്‍ ലാങ്ങ് പൂര്‍ണമായും നിഷേധിച്ചു. താനും യുവതിയും തമ്മിലുണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം മാത്രമാണെന്നും ക്രിസ്റ്റിയന്‍ ലാങ്ങ് പ്രതികരിച്ചു.