khwaja

പെര്‍ത്ത്: പാലസ്തീന്‍ അനുകൂല മുദ്രാവാക്യം എഴുതിയ ഷൂ ധരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ. പാകിസ്ഥാനെതിരെ നാളെ ആരംഭിക്കുന്ന മത്സരത്തില്‍ ഈ ഷൂസ് ധരിക്കാനായിരുന്നു താരത്തിന്റെ തീരുമാനം. എന്നാല്‍ ഐസിസി വിലക്കുള്ളതിനാലാണ് തീരുമാനത്തില്‍ നിന്ന് പിന്‍മാറിയതെന്ന് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അറിയിച്ചു.

ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ മാദ്ധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയ ചിത്രത്തിലാണ് സംഭവം പുറത്തറിഞ്ഞത്. 'സ്വാതന്ത്ര്യം മനുഷ്യാവകാശം, എല്ലാ ജീവനും തുല്യമാണ്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് ഖവാജ ഷൂസില്‍ പതിപ്പിച്ചിരുന്നത്.

ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് പാലസ്തീന് പിന്തുണ പ്രഖ്യാപിക്കാന്‍ ഇത്തരമൊരു രീതി ഖവാജ സ്വീകരിച്ചത്. എന്നാല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇത്തരത്തിലുള്ള വ്യക്തിപരമായ പെരുമാറ്റങ്ങള്‍് ഐ.സി.സി. അനുവദിക്കുന്നില്ലെന്ന് വ്യക്തമായപ്പോള്‍ താരം പിന്‍മാറുകയായിരുന്നു.

അതേസമയം, പാലസ്തീന്‍ അനുകൂല നിലപാട് ഇത്തരത്തില്‍ പ്രഖ്യാപിക്കുന്ന കാര്യം ഖവാജ ടീമിനെ സഹതാരങ്ങളോട് പോലും പറഞ്ഞിരുന്നില്ല. പരിശീലന സമയത്ത് മാത്രമാണ് സഹതാരങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞത്.

ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയന്‍ ടീമിന്റെ ആദ്യ ടെസ്റ്റ് പരമ്പരയാണ് നാളെ ആരംഭിക്കുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളിലാണ് ഓസ്‌ട്രേലിയയും പാകിസ്ഥാനും ഏറ്റുമുട്ടുക.