
ക്രിക്കറ്റിലും ഫുട്ബാളിലുമായി കായിക പ്രേമികൾക്ക് ആവേശം പകരുന്ന നിരവധി മത്സരങ്ങളാണ് ലോകമെമ്പാടുമായി ഇന്ന് അരങ്ങേറുന്നത്. ഇന്ത്യയുടെ പുരുഷ -വനിതാ ക്രിക്കറ്റ് ടീമുകൾ വ്യത്യസ്ത ഫോർമാറ്റുകളിൽ കളത്തിലിറങ്ങുന്നു. ക്രിക്കറ്റിൽ ഓസ്ട്രേലിയയയും പാകിസ്ഥാനും ഇംഗ്ളണ്ടും വെസ്റ്റ് ഇൻഡീസുമൊക്കെ കളത്തിലിറങ്ങുമ്പോൾ മലയാളി ഫുട്ബാൾ ആരാധകരെ ത്രില്ലടിപ്പിക്കാൻ കേരള ബ്ളാസ്റ്റേഴ്സും ബൂട്ടുകെട്ടുന്നു. ഇന്നത്തെ പ്രധാന മത്സരങ്ങളെക്കുറിച്ച്....
പരമ്പര പോകാതിരിക്കാൻ ഇന്ത്യ
ഇന്ത്യ- ദക്ഷിണാഫ്രിക്ക
മൂന്നാം ട്വന്റി ട്വന്റി , ജോഹന്നാസ് ബർഗ്
8.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ
ജോഹന്നാസ് ബർഗ് : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരം ഇന്ന് ജോഹന്നാസ് ബർഗിൽ നടക്കും. മൂന്ന് മത്സരപരമ്പരയിലെ ആദ്യ മത്സരം ഡർബനിൽ മഴ കാരണം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. കഴിഞ്ഞ ദിവസം ക്വബേഹയിൽ നടന്ന രണ്ടാം മത്സരത്തിൽ അഞ്ചുവിക്കറ്റിന് ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇന്ന് നടക്കുന്ന അവസാന മത്സരത്തിൽ ജയിച്ചാലേ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലെങ്കിലുമെത്തിക്കാൻ സാധിക്കൂ എന്ന സ്ഥിതിയാണ്.
ക്വബേഹയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 19.3 ഓവറിൽ 180/7 എന്ന സ്കോറിലെത്തിയപ്പോൾ മഴ കളി തടസപ്പെടുത്തിയിരുന്നു. തുടർന്ന് 15 ഓവറിൽ 152 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഏഴുപന്തുകൾ ബാക്കിനിൽക്കവേയാണ് ജയം കണ്ടത്. അർദ്ധസെഞ്ച്വറികൾ നേടിയ നായകൻ സൂര്യകുമാർ യാദവും (56), റിങ്കു സിംഗുമാണ് (68*) ഇന്ത്യൻ ബാറ്റിംഗിന് കരുത്തായത്. തിലക് വർമ്മ 29 റൺസും രവീന്ദ്ര ജഡേജ 19 റൺസുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റീസ ഹെൻറിക്ക്സ് (49),നായകൻ എയ്ഡൻ മാർക്രം (30) എന്നിവരാണ് പൊരുതിയത്. ഹെൻറിക്ക്സും ബ്രീസക്കിയും ചേർന്ന് ആതിഥേയർക്ക് മികച്ച തുടക്കമാണ് നൽകിയത്. മൂന്നാം ഓവറിൽ ബ്രീസ്കി റൺഒൗട്ടായതിന് ശേഷമിറങ്ങിയ മാർക്രത്തെ എട്ടാം ഓവറിൽ ടീം സ്കോർ 96ൽ വച്ച്മുകേഷ് പുറത്താക്കി. അടുത്ത ഓവറിൽ കുൽദീപ് റീസയേയും അതിനടുത്ത ഓവറിൽ സിറാജ് ക്ളാസനെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 108/4 എന്ന നിലയിലായി. തുടർന്ന് മില്ലർ(17), സ്റ്റബ്സ്(14*), പെഹ്ലുക്ക്വായോ (10*) എന്നിവരുടെ പോരാട്ടം ആതിഥേയരെ വിജയത്തിലെത്തിച്ചു.
സ്വന്തം നാട്ടിൽ നടക്കുന്ന മത്സരങ്ങളുടെ ആനുകൂല്യം ദക്ഷിണാഫ്രിക്കയ്ക്ക് ഉണ്ടായിരുന്നെങ്കിലും ഒരു ഘട്ടത്തിൽ അവരെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത് ആത്മവിശ്വാസം പകരുന്നതാണ്. റിങ്കു സിംഗ് ഫിനിഷർ എന്ന നിലയിൽ പുലർത്തുന്ന സ്ഥിരതയും സൂര്യകുമാർ ഫോമിലേക്ക് തിരിച്ചെത്തിയതുമാണ് ഇന്ന് നിർണായക മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് കരുത്തുപകരുന്ന മറ്റുഘടകങ്ങൾ.
കംഗാരുക്കൂട്ടിലെ പാക് പടയൊരുക്കം
ഓസ്ട്രേലിയ - പാകിസ്ഥാൻ
ഒന്നാം ടെസ്റ്റ്, പെർത്ത്
7.50 am മുതൽ സ്റ്റാർ സ്പോർട്സിൽ
പെർത്ത് : ടെസ്റ്റിലെയും ഏകദിനത്തിലെയും ലോക ചാമ്പ്യന്മാരുടെ നാട്ടിലേക്ക് പാകിസ്ഥാൻ നടത്തുന്ന പര്യടനത്തിന് ഇന്ന് പെർത്തിലെ ആദ്യ ടെസ്റ്റോടെ തുടക്കമാകും. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഈ വർഷം ഇന്ത്യയെ ഫൈനലിൽ തോൽപ്പിച്ചാണ് ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഏകദിന ലോകകപ്പും നേടിയത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഈ സീസണിലെ ഓസ്ട്രേലിയയുടെ ആറാം മത്സരവും പാകിസ്ഥാന്റെ മൂന്നാം മത്സരവുമാണിത്. വിജയശരാശരിയിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിൾ ടോപ്പേഴ്സ് ഇപ്പോൾ പാകിസ്ഥാനാണ്. ഇന്ത്യ,ന്യൂസിലാൻഡ്,ബംഗ്ളാദേശ് എന്നിവർക്കും പിന്നിൽ അഞ്ചാം സ്ഥാനത്താണ് ഓസ്ട്രേലിയ.
പാറ്റ് കമ്മിൻസാണ് ഓസീസിനെ നയിക്കുന്നത്. ലോകകപ്പിലെ ഹീറോ ട്രാവിസ് ഹെഡ് വൈസ് ക്യാപ്ടനായി ടീമിലുണ്ട്. ഉസ്മാൻ ഖ്വാജ, ലാബുഷേയ്ൻ, സ്റ്റീവൻ സ്മിത്ത്, മിച്ചൽ മാർഷ്, മിച്ചൽ സ്റ്റാർക്ക് ഹേസൽ വുഡ് തുടങ്ങിയ സീനിയർ താരങ്ങളും ടീമിലുണ്ടെങ്കിലും ആരാധകർ ഉറ്റുനോക്കുന്നത് ഡേവിഡ് വാർണറിലേക്കാണ്. വാർണറുടെ അവസാന ടെസ്റ്റ് പരമ്പരയാണിത്. സ്പിന്നർ നഥാൻ ലയണും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ഷാൻ മസൂദാണ് പാകിസ്ഥാനെ നയിക്കുന്നത്. മുൻ നായകൻ ബാബർ അസം രാജിവച്ച ശേഷം ആ പദവിയിലേക്ക് എത്തിയ ഷാൻ മസൂദിന്റെ ആദ്യ വെല്ലുവിളിയാണിത്. ബാബർ ടീമിലുണ്ട്. വിക്കറ്റ് കീപ്പർ സർഫ്രാസ് അഹമ്മദാണ് ടീമിലുള്ള മറ്റൊരു സീനിയർ താരം. ഷഹീൻ ഷാ അഫ്രീദി, സൗദ് ഷക്കീൽ, ഇമാം ഉൽ ഹഖ്, അബ്ദുള്ള ഷഫീഖ്,സൽമാൻ അലി ആഘ തുടങ്ങിയവരാണ് പാക് നിരയിലെ മറ്റ് പ്രമുഖർ.
വനിതകളുടെ ടെസ്റ്റ് പേപ്പർ
ഇന്ത്യ വിമൺസ് - ഇംഗ്ളണ്ട് വിമൺസ്
ഏക ടെസ്റ്റ് മത്സരം , മുംബയ്
9.30 മുതൽ സ്പോർട്സ് 18 ചാനലിൽ
മുംബയ് : ഇന്ത്യയുടെയും ഇംഗ്ളണ്ടിന്റെയും വനിതാ ടീമുകൾ തമ്മിലുള്ള ഏക ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് ഇന്ന് മുംബയ് ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ തുടക്കമാകും. മൂന്ന് മത്സര ട്വന്റി ട്വന്റി പരമ്പരയിൽ ഇന്ത്യയെ കീഴടക്കിയ ശേഷമാണ് ഇംഗ്ളണ്ട് ടെസ്റ്റിന് ഇറങ്ങുന്നത്. 2005ന് ശേഷം ആദ്യമായാണ് ഇംഗ്ളണ്ടും ഇന്ത്യയും തമ്മിൽ ടെസ്റ്റിൽ ഏറ്റുമുട്ടുന്നത്. 2014ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒരു വനിതാ ടെസ്റ്റ് പരമ്പരയ്ക്ക് ആതിഥ്യം വഹിക്കുന്നത്.
മിഥാലി രാജും ജുലാൻ ഗോസ്വാമിയും വിരമിച്ച ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിനെ ഹർമൻ പ്രീത് സിംഗാണ് നയിക്കുന്നത്. സ്മൃതി മന്ദാന വൈസ് ക്യാപ്ടനായി ടീമിലുണ്ട്. ടെസ്റ്റ് ഫോർമാറ്റിൽ അധികം പരിചയമില്ലാത്തതാണ് ഇന്ത്യൻ ടീമിന്റെ വെല്ലുവിളി. മൂന്ന് ടെസ്റ്റുകൾ മാത്രമാണ് ഇതിന് മുമ്പ് ഹർമൻ പ്രീത് കളിച്ചിട്ടുള്ളത്. ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ലാത്ത ഒരു പിടി താരങ്ങളുമായാണ് ഹർമൻപ്രീത് ഇറങ്ങുന്നത്.
അതേസമയം ഇന്ത്യയേക്കാൾ ഈ ഫോർമാറ്റിൽ ഇംഗ്ളണ്ടിന് പരിചയമുണ്ട്. ഇംഗ്ളണ്ട് വനിതാ ടീമിന്റെ നൂറാം ടെസ്റ്റാണിത്. ഹീതർനൈറ്റാണ് ഇംഗ്ളണ്ടിനെ നയിക്കുന്നത്. ട്വന്റി-20 പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ നാറ്റ് ഷിവർ ബ്രണ്ട്, സോഫിയ ഡങ്ക്ലെ, സോഫി എക്ൾസ്റ്റൺ, ചാർലി ഡീൻ തുടങ്ങിയവർ ഇംഗ്ളീഷ് നിരയിലുണ്ട്.
രണ്ടാം വിജയത്തിന് വിൻഡീസ്
വെസ്റ്റ് ഇൻഡീസ് -ഇംഗ്ളണ്ട്
രണ്ടാം ട്വന്റി ട്വന്റി,ഗ്രെനാഡ
11.30 pm മുതൽ
അഞ്ചു ട്വന്റി ട്വന്റികളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയം നേടിയ വിൻഡീസ് വിജയത്തുടർച്ചയ്ക്കായി ഇന്നിറങ്ങുന്നു. കഴിഞ്ഞരാത്രി ബ്രിജ്ടൗണിൽ നടന്ന ആദ്യ മത്സരത്തിൽ നാലുവിക്കറ്റിനായിരുന്നു വിൻഡീസിന്റെ വിജയം. ഏകദിന പരമ്പര നേടിയ ശേഷമാണ് വിൻഡീസ് ഇംഗ്ളണ്ടിനെതിരെ ട്വന്റി ട്വന്റി പരമ്പരയ്ക്ക് ഇറങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ടിനെ 19.3 ഓവറിൽ 171 റൺസിന് ആൾഒൗട്ടാക്കിയശേഷം 18.1 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു വിൻഡീസ്. ഫിൽ സാൾട്ട് (40),നായകൻ ജോസ് ബട്ട്‌ലർ (39), ലിയാം ലിവിംഗ്സ്റ്റൺ (27) എന്നിവരുടെ ബാറ്റിംഗാണ് ഇംഗ്ളണ്ടിനെ 171ലെത്തിച്ചത്. വിൻഡീസിനായി ആന്ദ്രേ റസലും അൽസാരി ജോസഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടിക്കിറങ്ങിയ വിൻഡീസിനായി ഷായ് ഹോപ്പ്(36),കൈൽ മേയേഴ്സ് (35), ബ്രാൻഡൺ കിംഗ് (22), റോവ്‌മാൻ പവൽ (31 നോട്ടൗട്ട്), റസൽ (29 നോട്ടൗട്ട്) എന്നിവർ നടത്തിയ പരിശ്രമമാണ് വിജയത്തിലെത്തിയത്. രണ്ട് വർഷത്തിന് ശേഷം ടീമിലെത്തിയ ആന്ദ്രേ റസൽ മാൻ ഒഫ് ദ മാച്ചായി.
ഇവാൻ ഇല്ലാതെ ബ്ളാസ്റ്റേഴ്സ്
പഞ്ചാബ് എഫ്.സി -കേരള ബ്ളാസ്റ്റേഴ്സ്
ഐ.എസ്.എൽ ഫുട്ബാൾ, ന്യൂഡൽഹി
8 pm മുതൽ സ്പോർട്സ് 18ൽ
ന്യൂഡൽഹി : കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വിജയിക്കാൻ കഴിയാതിരുന്ന കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് പഞ്ചാബ് എഫ്.സിക്ക് എതിരെ ഇറങ്ങുന്നു. ചെന്നൈയിൻ എഫ്.സിക്ക് എതിരായ കഴിഞ്ഞ മത്സരത്തിന് ശേഷം റഫറിക്കെതിരെ പത്രസമ്മേളനത്തിൽ വിമർശനം നടത്തിയതിന്റെ പേരിൽ ഒരു മത്സര വിലക്ക് നേരിടുന്ന കോച്ച് ഇവാൻ വുകോമനോവിച്ച് ഇന്ന് ബ്ളാസ്റ്റേഴ്സിനൊപ്പം സൈഡ് ലൈനിൽ ഉണ്ടാവില്ല.
നവംബർ 25ന് കൊച്ചിയിൽ വച്ച് ഹൈദരാബാദ് എഫ്.സിയെ 1-0ത്തിന് തോൽപ്പിച്ച ശേഷം ബ്ളാസ്റ്റേഴ്സിന് ഐ.എസ്.എല്ലിൽ വിജയം നേടാനായിട്ടില്ല. ചെന്നൈയിനെതിരെ 3-3ന് ഹോംമാച്ചിൽ സമനില വഴങ്ങിയ ശേഷം ഗോവയിൽ ചെന്ന് എഫ്.സി ഗോവയോട് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി ഏറ്റുവാങ്ങുകയായിരുന്നു മഞ്ഞപ്പട. ഇതോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഗോവയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്യേണ്ടിവന്നു. 9 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബ്ളാസ്റ്റേഴ്സ് ഇപ്പോൾ.
ഐ ലീഗ് ജേതാക്കളായി ഐ.എസ്.എല്ലിലേക്ക് പ്രമോഷൻ കിട്ടിയ പഞ്ചാബ് എഫ്.സിക്ക് ആദ്യ സീസണിലെ ഒൻപത് മത്സരങ്ങളിൽ ഒന്നിൽപ്പോലും ജയിക്കാനായിട്ടില്ല. 12 ടീമുകളുള്ള ലീഗിൽ 11-ാം സ്ഥാനത്താണ് അവർ. ഇന്ന് പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.