pic

കറാച്ചി : രഹസ്യരേഖാ കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും കുരുക്ക്. കേസിൽ പ്രത്യേക കോടതി ഇമ്രാനും അടുത്ത അനുയായിയും മുൻ വിദേശകാര്യ മന്ത്രിയുമായ ഷാ മഹ്‌മൂദ് ഖുറേഷിക്കെതിരെ കുറ്റം ചുമത്തി. ദേശീയ രഹസ്യങ്ങൾ ചോർത്തി, നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഇത് രണ്ടാം തവണയാണ് ഇരുവർക്കുമെതിരെ കുറ്റം ചുമത്തുന്നത്. ആദ്യ കുറ്റപത്രം സാങ്കേതിക കാരണങ്ങളാൽ ഇസ്ലാമാബാദ് ഹൈക്കോടതി അസാധുവാക്കിയിരുന്നു.

യു.എസിലെ പാക് അംബാസഡർ അയച്ച രഹസ്യവിവരങ്ങൾ ഇമ്രാൻ ചോർത്തിയെന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നുമാണ് കേസ്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പത്ത് വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കേസാണിത്. തോഷാഖാന അഴിമതിക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാന് ഫെബ്രുവരിയിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ട്.