abudhabi

ദുബായ്: യു എ ഇയിൽ ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ പുതിയ റഡാർ സംവിധാനം ഏർപ്പെടുത്തിയതായി അബുദാബി പൊലീസ് അറിയിച്ചു. പ്രധാന ജംഗ്ഷനുകളിലെ അനാവശ്യ ഓവർടേക്കിംഗും വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ റോഡിലേക്ക് പ്രവേശിക്കുന്നത് തടയുകയുമാണ് പ്രധാന ലക്ഷ്യം. റോഡിൽ ഈച്ച അനങ്ങിയാൽ അതുപോലും ഒപ്പിയെടുക്കാൻ കഴിവുളളതാണ് പുതിയ റഡാർ സംവിധാനം.

EXIT-I എന്നാണ് ഇതിന് നൽകിയിരുന്ന പേര്. ഇരുപത്തിനാലുമണിക്കൂറും നിരീക്ഷണമുണ്ടാവും. സാധാരണ ക്യാമറകൾക്ക് കണ്ടുപിടിക്കാൻ കഴിയാത്ത നിയമലംഘനങ്ങൾ പോലും ഇതിലൂടെ കണ്ടുപിടിക്കാൻ കഴിയും എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ട്രയാങ്കിൾ ഇന്റ്ർ സെക്ഷനുകളിൽ ഓവർ ടേക്ക് ചെയ്യുന്നവരെയും വാഹനങ്ങൾക്ക് മുന്നിലൂടെ മനപൂർവമെന്നോണം റോഡിലേക്ക് പ്രവേശിക്കുന്നവരെയുമാണ് പ്രധാനമായും ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കുന്നത്. എത്രപേർ നിയമലംഘനങ്ങൾ നടത്തി എന്നറിയാനല്ല മറിച്ച് ഗതാഗത സുരക്ഷ വർദ്ധിപ്പിക്കാണ് പുതിയ റഡാർ സംവിധാനം ഏർപ്പെടുത്തിയതെന്നുമാണ് അധികൃതർ പറയുന്നത്. ഏതൊക്കെ വാഹനങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും, എവിടെയൊക്കെ ഓവർ ടേക്കിംഗ് പാടില്ലെന്നതടക്കമുളള അവബോധം ജനങ്ങൾക്കിടയിൽ ഉണ്ടാക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

#أخبارنا | #شرطة_أبوظبي تفعل أنظمة "EXIT-I"لتعزيز السلامة المرورية بالإمارة.

التفاصيل:https://t.co/oX8GoGHZ9A pic.twitter.com/qYmVWQoA4u

— شرطة أبوظبي (@ADPoliceHQ) December 13, 2023

ട്രാഫിക് നിയമലംഘങ്ങൾക്ക് നിലവിൽ കനത്ത പിഴയാണ് യുഎഇ ഈടാക്കുന്നത്. അടുത്തിടെ ദേശീയ ദിനത്തോടനുബന്ധിച്ച് പിഴയിൽ അമ്പതുശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.ഡിസംബർ ഒന്ന് മുതൽ ജനുവരി ഏഴ് വരെ പിഴ അടയ്ക്കുന്നവർക്കാണ് ഇളവ് ബാധകം. ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കുടിശികയായ പിഴകൾ എത്രയും പെട്ടെന്ന് ഖജനാവിൽ എത്തിക്കുകയുമായിരുന്നു ലക്ഷ്യം.