actor-mohanlal

പത്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച മോഹൻലാലിന്റെ തൃശൂർ ഭാഷ വളരെ ബോറാണെന്ന സംവിധായകൻ രഞ്ജിത്തിന്റെ പരാമർശം ഏറെ ചർച്ചയായിരുന്നു. പത്മരാജന്റെ മകൻ അടക്കം രഞ്ജിത്തിന്റെ പരാമർശത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ രഞ്ജിത്തിന്റെ വാക്കുകളിൽ പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നേര്' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് സൂപ്പർ സ്റ്റാറിന്റെ പ്രതികരണം. രഞ്ജിത്തിന്റെ പരാമർശത്തെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ 'ഞാൻ ഒരു തൃശൂരുകാരനല്ലല്ലോ' എന്ന് ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മോഹൻലാൽ നൽകിയത്. അഭിമുഖത്തിനിടെ സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മോഹൻലാൽ പ്രതികരിച്ചു.

'ഞാൻ ഒരിക്കലും അദ്ദേഹത്തെ ചലഞ്ച് ചെയ്ത് പറയുന്നതല്ല, ആ സമയത്ത് പത്മരാജൻ എന്ന സംവിധായകൻ പറഞ്ഞുതന്ന കാര്യങ്ങളാണ് ഞാൻ ചെയ്തത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട സിനിമയാണ്. ഞാൻ തൃശൂരുകാരനല്ലല്ലോ, എനിക്ക് അറിയാവുന്ന രീതിയിൽ അല്ലേ പറയാൻ സാധിക്കുകയുള്ളൂ. ആ സമയത്ത് എനിക്ക് അത് തിരുത്തിത്തരാൻ ആരുമില്ലായിരുന്നു'.

'പത്മരാജൻ തൃശൂർ ഓൾ ഇന്ത്യ റേഡിയോയിലുണ്ടായിരുന്ന ആളാണ്. അവിടെ ഏറ്റവും വലിയ സൗഹൃദമുള്ള ഒരാളാണ്. തൃശൂരുകാരായ ഒരുപാട് പേർ നിൽക്കുമ്പോഴാണ് നമ്മൾ സംസാരിക്കുന്നത്. പിന്നെ എല്ലാ തൃശൂരുകാരും അതുപോലെ സംസാരിക്കാറില്ല. ആ സിനിമയിൽ മോക്ക് ചെയ്ത് പലയിടത്തും കാണിച്ചിട്ടുണ്ട്. ഒരുപക്ഷേ അന്ന് ആരും തിരുത്താൻ ഉണ്ടായിരുന്നില്ല. അതുകൊണ്ടാവാം അങ്ങനെ സംഭവിച്ചത്'- മോഹൻലാൽ പറഞ്ഞു.

സ്ത്രീധനത്തെ കുറിച്ച് ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ എന്താണ് പറയാനുള്ളതെന്ന അവതാരകന്റെ ചോദ്യത്തിന്, ഞാൻ സ്ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചതെന്നാണ് മോഹൻലാൽ പറഞ്ഞത്. എന്റെ മകൾക്ക് വിവാഹം കഴിക്കാൻ അങ്ങനെ ഒന്നുണ്ടാകില്ലെന്നും സ്ത്രീധനം ശരിയല്ലെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്ന സംവിധായകൻ ജീത്തു ജോസഫും ഈ ചോദ്യത്തിന് മറുപടി നൽകി. എനിക്കും രണ്ട് പെൺമക്കളാണ്. ഇന്നത്തെ കാലത്ത് പെൺപിള്ളേരും സ്‌ട്രോംഗാണ്. സ്ത്രീധനം ചോദിക്കുന്നവനെ കെട്ടില്ലെന്ന് മക്കളും പറഞ്ഞിട്ടുണ്ടെന്ന് ജീത്തു ജോസഫും പറഞ്ഞു.